ശ്രീനിവാസനെ ചലച്ചിത്ര ചാര്‍ളി ചാപ്ലിനോട് തുലനപ്പെടുത്തുന്നത് അത്യുക്തിയല്ലേ എന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍ ചാപ്ലിന്റെയും ശ്രീനിവാസന്റെയും സിനിമാസങ്കല്‍പങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ ഒരുപാട് സമാനതകള്‍ കാണാന്‍ കഴിയുന്നു എന്നതാണ് സത്യം. 1998-ല്‍ പുറത്തിറങ്ങിയ ‘ചിന്താവിഷ്ടയായ ശ്യാമള’ കണ്ടശേഷമാണ് മലയാളത്തിലെ ചാപ്ലിനാണ് ശ്രീനിവാസന്‍ എന്ന ചിന്ത ആദ്യമുണ്ടായത്. സാമൂഹ്യവിമര്‍ശനത്തിന് സ്വന്തം ആശയം മാത്രമല്ല, സ്വന്തം ശരീരവും അഭിനയസിദ്ധിയും കൂടി ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ശ്രീനിവാസനും ചാപ്ലിനുമുള്ള സമാനതയാണ് അങ്ങനെ ചിന്തിപ്പിച്ചത്. സ്വന്തം ശരീരത്തിന്റെ പരിമിതികളെ ഉപയോഗപ്പെടുത്തിയാണല്ലോ ചാപ്ലിന്‍ പ്രേക്ഷകരെ ചിരിപ്പിച്ചു ചിന്തിപ്പിച്ചത്. അന്നത്തെ പാശ്ചാത്യ സമൂഹത്തിലുണ്ടായിരുന്ന അസമത്വത്തിന്റെ സൂക്ഷ്മാവിഷ്‌കാരങ്ങളും ലോക മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങളുമൊക്കെ ചാപ്ലിന്‍ താന്‍ തന്നെ അഭിനയിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് പകര്‍ന്നു. ശ്രീനിവാസനും താന്‍ ജീവിച്ച കാലത്തെ കേരളീയ പരിസരത്തെ ആവിഷ്‌കരിച്ചത് എഴുത്തിലൂടെ മാത്രമല്ല, സ്വയം ഏറ്റെടുത്ത കഥാപാത്രങ്ങളൂടെയുമാണ്. സ്വയം പരിഹാസ്യനായി, സാമൂഹ്യ-രാഷ്‌ട്രീയ വിമര്‍ശനം നടത്താനുള്ള അസാമാന്യമായ ചങ്കുറപ്പാണ് ആ ചലച്ചിത്രകാരന്റെ സവിശേഷമുദ്ര.
ചിന്താവിഷ്ടയായ ശ്യാമളയിലെ നായകനെ പോലെ ഒരാളുണ്ടാകുമോ എന്ന് ആ സിനിമ കാണുന്ന ചില ഘട്ടങ്ങളില്‍ നാം ചിന്തിച്ചുപോകും. നമുക്ക് പരിചിതരായ പലരുടെയും സ്വഭാവഘടകങ്ങള്‍ ആ കഥാപാത്രത്തിലുണ്ടാകാമെങ്കിലും മൊത്തത്തില്‍ ആ പാത്രസൃഷ്ടിയില്‍ അതിശയോക്തിയില്ലേ എന്ന് തോന്നാതിരിക്കില്ല. അപ്പോഴാണ് നാം ചാപ്ലിന്‍ കഥാപാത്രങ്ങളിലൂടെ പരിചയപ്പെടുന്ന അസ്വാഭാവികതകളെ ഓര്‍ത്തുപോകുന്നത്. പരസ്യചിത്ര സംവിധായകനായി എത്തുന്ന വിജയന്‍ മാഷ് അടുത്ത ഷോട്ടില്‍ നടി നീന്തല്‍ക്കുളത്തിലേക്ക് ചാടണം എന്ന് നിര്‍ദ്ദേശിക്കുമ്പോള്‍, ക്യാമറ എവിടെ വെക്കണമെന്ന് ക്യാമറാമാന്‍ ചോദിക്കുന്ന ഒരു രംഗമുണ്ട്. ക്യാമറയുമായി ക്യാമറാമാനും കുളത്തിലേക്ക് ചാടണം എന്നാണ് വിജയന്‍ മാഷിന്റെ മറുപടി. സാമാന്യബുദ്ധിയുള്ള ഒരാള്‍ ഇങ്ങനെ പറയില്ല എന്ന് നമുക്കറിയാം. എന്നാല്‍, അവിടെയാണ് പരിഹാസ്യനാകാവുന്നതിന്റെ പാരമ്യത്തിലെത്തി ആശയസംവേദനത്തെ ബലപ്പെടുത്തുന്ന ചാപ്ലിന്‍ സ്റ്റൈല്‍ തന്നെയാണ് അത് എന്ന് നമുക്ക് ബോധ്യമാവുന്നത്.
സ്വന്തം സിനികളിലൂടെ തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ തുറന്നുപറയാന്‍ കാട്ടിയ ധൈര്യമാണ് ചാര്‍ലി ചാപ്ലിനെ മഹാനായ ചലച്ചിത്രകാരനാക്കുന്നത്. ഇതേ ധൈര്യം കാട്ടിയ ആളാണ് ശ്രീനിവാസന്‍. സന്ദേശം, അറബിക്കഥ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ രാഷ്‌ട്രീയ വിമര്‍ശനത്തിന്റെ ശക്തമായ ആവിഷ്‌കാരങ്ങളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാപട്യങ്ങളും പൊള്ളത്തരങ്ങളും അറബിക്കഥയിലൂടെ തുറന്നുപറയാന്‍, അവര്‍ കേരളത്തിലെ ഏറ്റവും അസഹിഷ്ണുക്കളായ ഒരു വിഭാഗമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ, ശ്രീനിവാസന്‍ തയ്യാറായത് അസാമാന്യമായ ധീരത തന്നെയാണ്. കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലം ഇത്ര കൃത്യമായി പഠിച്ചിട്ടുള്ള മറ്റൊരു ചലച്ചിത്രകാരന്‍ നമുക്കുണ്ടോ എന്ന് സംശയമാണ്.
സമൂഹത്തിലെ എല്ലാതുറകളെയും വിമര്‍ശനത്തിന് വിധേയമാക്കിയ ശ്രീനിവാസന്‍ മലയാള സിനിമാരംഗത്തെയും വെറുതെ വിട്ടില്ല. ‘ഉദയനാണ് താര’ത്തിലും ‘സരോജ് കുമാറി’ലും നാം കണ്ടത് മലയാള സിനിമാ വ്യവസായത്തിന്റെ സമകാലീന മുഖമാണ്. മലയാളിയുടെ അടിസ്ഥാന സ്വഭാവവും അതില്‍ മാറ്റങ്ങളുമെല്ലാം കൃത്യമായി നിരീക്ഷിച്ചാണ് അദ്ദേഹം ഓരോ ചിത്രവും ചെയ്തത്. ഓരോ മലയാളിയും സ്വന്തം മുഖം ശ്രീനിവാസന്റെ വിവിധ കഥാപാത്രങ്ങളിലൂടെ ഒരു കണ്ണാടിയിലെന്നോണം കാണുന്നു എന്നതാണ് ആ ചിത്രങ്ങളുടെ വിജയ രഹസ്യം. സിനിമയുടെ എല്ലാ സമവാക്യങ്ങളെയും തകര്‍ക്കുന്ന സിനിമയെഴുത്തും പരമ്പരാഗത നായകസങ്കല്‍പത്തെ അട്ടിമറിക്കുന്ന കഥാപാത്രസൃഷ്ടിയും നടനാവിഷ്‌കാരവും ശ്രീനിവാസനല്ലാതെ മലയാളത്തില്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല.
















