കോഴിക്കോട്: ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളെ നന്മകളിലേക്ക് വഴി നടത്തിയ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് തപസ്യ കലാസാഹിത്യ വേദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അതുല്യ സംഭാവനകളാണ് ശ്രീനിവാസന്‍ നല്‍കിയിട്ടുള്ളത്. മലയാളികളുടെ ചുറ്റുപാടുകളില്‍ നിന്നും കഥാപാത്രങ്ങളെ കണ്ടെടുക്കുകയും, അത്തരം കഥാപാത്രങ്ങളെ തന്നിലൂടെയും മറ്റ് നടീനടന്മാരിലൂടെയും അഭ്രപാളിയില്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതില്‍ പൂര്‍ണ്ണമായി വിജയിച്ചയാളാണ് ശ്രീനിവാസന്‍. ചാര്‍ളി ചാപ്ലിനെ പോലെ തന്റെ ശാരീരികമായ പരിമിതികളെ അഭിനയത്തിനുള്ള സാധ്യതകളാക്കി മാറ്റിയെടുത്ത പ്രതിഭാശാലിയായിരുന്നു ശ്രീനിവാസന്‍.
അതിശക്തമായ സാമൂഹ്യ-രാഷ്‌ട്രീയ വിമര്‍ശനങ്ങളാണ് സിനിമയിലൂടെ ശ്രീനിവാസന്‍ നടത്തിയത്. സന്ദേശവും വരവേല്‍പ്പും മുതല്‍ അറബിക്കഥ വരെയുള്ള സിനിമകളില്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കാപട്യവും പൊള്ളത്തരവും ജനവിരുദ്ധതയുമാണ് ശ്രീനിവാസന്‍ തുറന്നുകാട്ടിയത്.
മലയാളിയെ ശ്രീനിവാസനോളം മനസ്സിലാക്കിയ സിനിമക്കാര്‍ ഉണ്ടെന്നു തോന്നുന്നില്ല. താന്‍ ആരാണെന്ന് തിരിച്ചറിയാന്‍ ഓരോ മലയാളിക്കും മുഖം നോക്കാവുന്ന കണ്ണാടിയാണ് ശ്രീനിവാസന്റെ സിനിമകള്‍. ചിരികൊണ്ട് രസിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ചികിത്സിക്കുകയും ചെയ്യുകയായിരുന്നു ശ്രീനിവാസന്‍.
ജീവിതാനുഭവങ്ങളാണ് ശ്രീനിവാസനെ എഴുത്തുകാരനാക്കി മാറ്റിയത്. അദ്ധ്യാപകനായിരുന്ന അച്ഛന്‍ ഒരു ബസ് വാങ്ങിയപ്പോള്‍ നേരിട്ട ദുരനുഭവങ്ങളാണ് വരവേല്‍പ്പ് എന്ന സിനിമയുടെ കഥയെന്ന് ശ്രീനിവാസന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
തന്റെ സിനിമകള്‍ പോലെ തന്നെ സുതാര്യമായിരുന്നു ശ്രീനിവാസന്റെ ജീവിതവും. നന്മതിന്മകള്‍ തമ്മിലുള്ള വിവേചനം സൗകര്യത്തിനുവേണ്ടി ഒരിക്കലും ശ്രീനിവാസന്‍ കൈവിട്ടില്ല. അതുകൊണ്ടുതന്നെ തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങള്‍ ആരുടെയും മുഖത്ത് നോക്കി വിളിച്ചു പറയാന്‍ മടിച്ചതുമില്ല. പുരസ്‌കാരങ്ങള്‍ മുന്‍നിര്‍ത്തി നിശ്ശബ്ദത പാലിച്ചില്ല. സിനിമാ മേഖലയില്‍ അത്യപൂര്‍വമായി മാത്രം കണ്ടുവരുന്ന ധാര്‍മികതയുടെ ബലം ശ്രീനിവാസന്റെ വാക്കുകള്‍ക്ക് ഉണ്ടായിരുന്നു. ആരുടെയെങ്കിലും മുഖം കറുക്കും എന്നു വിചാരിച്ച് അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയാതിരുന്നില്ല. നര്‍മ്മത്തില്‍ ചാലിച്ചാണ് ഇത്തരം വിമര്‍ശനങ്ങള്‍ നടത്തിയതെന്നുമാത്രം, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി. ജി. ഹരിദാസും ജന. സെക്രട്ടറി കെ.ടി. രാമചന്ദ്രനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
തപസ്യ കലാസാഹിത്യ വേദിയുമായി ഊഷ്മളമായ ബന്ധമാണ് ശ്രീനിവാസന് ഉണ്ടായിരുന്നത്. തപസ്യയുടെ അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്റെ പേരിലുള്ള പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു. അസുഖബാധിതനായിരുന്നതിനാല്‍ തൃപ്പൂണിത്തുറയിലെത്തി ഈ പുരസ്‌കാരം സമ്മാനിക്കുമ്പോള്‍ അടുത്ത തവണയും എനിക്ക് തന്നെ ഇതു നല്‍കണമെന്നു പറഞ്ഞ് സ്വതസിദ്ധമായ നര്‍മ്മം പുറത്തെടുക്കാനും ശ്രീനിവാസന്‍ മറന്നില്ല.
മലയാളിയെ കൂടുതല്‍ നല്ല മനുഷ്യനാക്കാന്‍ പ്രേരിപ്പിക്കുന്ന ശ്രീനിവാസന്റെ സിനിമകള്‍ കലാമൂല്യം ഉള്‍ക്കൊള്ളുന്നതും സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുന്നതുമാണ്. മലയാളി ഹൃദയം കൊണ്ട് സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്ത ഈ കലാകാരന് തപസ്യ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
















