ധാക്ക: ബംഗ്ലാദേശി വിഘടനവാദി വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദി സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് ബംഗ്ലാദേശിനെ ആകമാനം തീച്ചൂളയിൽ പിടിച്ചിട്ട അവസ്ഥയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. ഇയാളുടെ മരണത്തെ തുടർന്ന് ബംഗ്ലാദേശിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. രാജ്യമെമ്പാടും പ്രതിഷേധങ്ങൾ അരങ്ങേറി. ഈ സാഹചര്യത്തിൽ ബംഗ്ലാദേശ് രാഷ്‌ട്രീയത്തിൽ ഉസ്മാൻ ഹാദിയുടെ പങ്ക് എന്താണെന്ന് നോക്കാം
ആരായിരുന്നു ഉസ്മാൻ ഹാദി ?
ബംഗ്ലാദേശിലെ ഒരു പ്രമുഖ വിഘടനവാദി വിദ്യാർത്ഥി നേതാവായിരുന്നു ഉസ്മാൻ ഹാദി. 2024 ൽ അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പ്രസ്ഥാനം ആരംഭിച്ചത് ഇയാളായിരുന്നു. ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാക്കളിൽ പ്രമുഖനായിരുന്നു ഉസ്മാൻ. പിന്നീട് തുടർന്നുള്ള ഇവരുടെ പ്രക്ഷോഭം കാരണം ഹസീനയ്‌ക്ക് രാജ്യം വിടാൻ നിർബന്ധിതരാക്കുകയും അവരുടെ സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്തു.
വിദ്വേഷം വിളമ്പുന്ന ഇങ്ക്വിലാബ് മഞ്ച
ഷെയ്ഖ് ഹസീന വിരുദ്ധ പ്രവർത്തക ഗ്രൂപ്പായ ഇങ്ക്വിലാബ് മഞ്ചയുടെ പ്രമുഖ നേതാവായിരുന്നു ഉസ്മാൻ ഹാദി. ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പ്രതിഷേധത്തിനിടെയാണ് ഇങ്ക്വിലാബ് മഞ്ച ശ്രദ്ധേയമായത്. ഇത് ഒടുവിൽ ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചു. ബംഗ്ലാദേശിൽ ഒരു തീവ്രവാദ സംഘടനയായി ഇൻക്വിലാബ് മഞ്ച ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ തകർക്കാനുള്ള ശ്രമങ്ങളിലും പാർട്ടി മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഫെബ്രുവരിയിൽ വരാൻ പോകുന്ന ദേശീയ തെരഞെടുപ്പിൽ ധാക്ക-8 നിയോജകമണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു ഹാദി. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉസ്മാന് വെടിയേറ്റു. ഡിസംബർ 12 ന് ധാക്കയിലെ പൽത്താൻ പ്രദേശത്തെ കൽവർട്ട് റോഡിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഹാദിയെ അജ്ഞാതരായ അക്രമികൾ വെടിവയ്‌ക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് ഇയാളെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിസംബർ 15 ന് അടിയന്തര വൈദ്യചികിത്സയ്‌ക്കായി ബംഗ്ലാദേശിൽ നിന്ന് സിംഗപ്പൂർ ജനറൽ ആശുപത്രിയിലെ (എസ്‌ജിഎച്ച്) ന്യൂറോ സർജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് ഹാദിയെ എയർലിഫ്റ്റ് ചെയ്തു. എന്നാൽ തലയ്‌ക്ക് വെടിയേറ്റ് ഏതാനും ദിവസങ്ങൾക്ക് ശേഷം വിദ്യാർത്ഥി നേതാവ് മരണപ്പെട്ടു.
















