നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നു എന്നാണ് കോടതി വിധിക്ക് ശേഷമുളള നടന്‍ ദിലീപിന്റെ ആരോപണം. ദിലീപ് സംശയമുനയില്‍ നിര്‍ത്തുന്നത് മുന്‍ ഭാര്യ മഞ്ജു വാര്യര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കമുളളവരെയാണ്. ദിലീപ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലും അന്വേഷണ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുളള ആരോപണങ്ങള്‍ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ദിലീപിന്റെ അഭിഭാഷകന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്തരിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിന് ചാനലില്‍ അഭിമുഖത്തിനുളള സാഹചര്യമൊരുക്കി എന്നതടക്കമാണ് ആരോപണങ്ങൾ.
ബാലചന്ദ്ര കുമാര്‍ സാക്ഷിയാകുമെന്ന് അറിയാമായിരുന്നിട്ടും അത് കോടതിയെ ബോധ്യപ്പെടുത്തുന്നതിന് മുന്‍പ് ചാനലിന് അഭിമുഖം നല്‍കാനുളള സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥനൊരുക്കി എന്നാണ് ആരോപണം. കോടതിയില്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ കോടതിയില്‍ എത്തിയില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
കോടതി നടപടികള്‍ അടച്ചിട്ട മുറിയിലാണ് നടന്നത്. കോടതി മുറിക്കുള്ളിലെ വിവരങ്ങള്‍ പുറത്തേക്ക് നല്‍കാന്‍ ശ്രമിച്ചു എന്നും ദിലീപ് ആരോപിക്കുന്നു. ജനുവരി പന്ത്രണ്ടിനാണ് ഇനി കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുക. അതിനിടെ ദിലീപിന്റെ പാസ്സ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി വിദേശത്ത് പോകാനായി പാസ്സ്‌പോര്‍ട്ട് വിട്ട് നല്‍കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ 83 ദിവസം ദിലീപ് ആലുവ ജയിലില്‍ കിടന്നിരുന്നു.. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് ദിലീപിന്റെ പാസ്സ്‌പോര്‍ട്ട് പിടിച്ച് വെച്ചത്. ഇടക്കാലത്ത് ദിലീപ് ഇളവുകളോടെ ഈ പാസ്സ്‌പോര്‍ട്ട് വാങ്ങുകയും വിദേശത്ത് പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീണ്ടും പാസ്സ്‌പോര്‍ട്ട് സമര്‍പ്പിച്ചു. ഇപ്പോള്‍ കേസില്‍ നിന്ന് കുറ്റവിമുക്തനായ പശ്ചാത്തലത്തിലാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുളള കോടതി ഉത്തരവ്.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ആയിരുന്നു ദിലീപ്. 2017ലാണ് കൊച്ചിയിൽ വെച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി വാഹനത്തിൽ വെച്ച് പീഡനത്തിന് ഇരയാക്കിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി അടക്കമുളള ആദ്യത്തെ 6 പ്രതികൾക്ക് 20 വർഷത്തെ തടവ് ശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. ഗൂഢാലോചനക്കുറ്റം ആയിരുന്നു ദിലീപിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടു.
















