ന്യൂദല്‍ഹി: ഇന്ത്യയുടെ ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി എന്ന വീതികുറഞ്ഞ പ്രദേശത്ത് തടസ്സം സൃഷ്ടിച്ച് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്ന ബംഗ്ലാദേശ് നേതാവിന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ ഡിസംബർ 17 ബുധനാഴ്ച നേരിട്ട് വിളിച്ചു വരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ധാക്കയിലെ ഇന്ത്യൻ നയതന്ത്രഓഫീസുകള്‍ക്ക് നേരെ അവിടുത്തെ ചില തീവ്രവാദഗ്രൂപ്പുകള്‍ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യ റിയാസ് ഹമീദുള്ളയെ ധരിപ്പിച്ചു.
ബംഗ്ലാദേശിലെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ (എന്‍സിപി) പ്രമുഖ നേതാവ് ഹസ്‌നത്ത് അബ്ദുള്ളയാണ് ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് മുറിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയോട് ശത്രുത പുലര്‍ത്തുന്ന വിഘടനവാദ ഗ്രൂപ്പുകള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കുമെന്നും സപ്തസഹോദരിമാര്‍ എന്നറിയപ്പെടുന്ന ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗലന്‍ഡ്, ത്രിപുര എന്നീ ഏഴ് സംസ്ഥാനങ്ങളെ വേര്‍പ്പെടുത്താന്‍ ബംഗ്ലാദേശ് സഹായിക്കുമെന്നും അബ്ദുള്ള തിങ്കളാഴ്ചയാണ് മുന്നറിയിപ്പ് നല്‍കിയത്.
ധാക്കയിലെ സെന്‍ട്രല്‍ ഷഹീദ് മിനാറില്‍ നടന്ന ഒരു രാഷ്‌ട്രീയോഗത്തിലാണ് അബ്ദുള്ള ഇന്ത്യക്കെതിരെ പ്രസംഗിച്ചത്. “ഞങ്ങള്‍ വിഘടനവാദികള്‍ക്കും ഇന്ത്യാവിരുദ്ധ ശക്തികള്‍ക്കും അഭയം നല്‍കും. തുടര്‍ന്ന് ഏഴ് സഹോദരിമാരെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തും”, ഇതായിരുന്നു അബ്ദുള്ളയുടെ പ്രസംഗത്തിലെ വാചകം. സദസ് ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്.
ബംഗ്ലാദേശ് മുന്‍വിദേശകാര്യമന്ത്രി ഫസ്ലൂര്‍ റഹ്മാനും ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി ബംഗ്ലാദേശിനോട് ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറുമായി മൂന്നോട്ട് പോവുകയും പാകിസ്ഥാനെ തകര്‍ക്കുകയും ചെയ്തു.
ഇന്ത്യയ്‌ക്കകത്തുള്ള വിഘടനവാദഗ്രൂപ്പുകള്‍ പലപ്പോഴായി ആവര്‍ത്തിക്കുന്ന ആശയമാണ് ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി ബംഗ്ലാദേശിനോട് കൂട്ടിച്ചേര്‍ക്കുമെന്നത്. ഈയിടെ ഇടക്കാലജാമ്യം നല്‍കിയ ദല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ് ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് മുറിച്ച് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വേര്‍പ്പെടുത്തുമെന്ന് 2020ലെ ദല്‍ഹി കലാപനാളുകളില്‍ പ്രസംഗിച്ചിരുന്നു. 53 പേരാണ് പൗരത്വവിരുദ്ധപ്രക്ഷോഭത്തിന്റെ പേരില്‍ നടന്ന അന്നത്തെ ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടത്. മറ്റൊരു വിദ്യാര്‍ത്ഥിയായ ഷെര്‍ജീല്‍ ഇമാമും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. കല്ലുകളും വടികളും വാഹനങ്ങളും കൊണ്ടിട്ട് സിലിഗുരി എന്ന ഇടുങ്ങിയ പ്രദേശത്തെ തടസ്സപ്പെടുത്തി ഏഴ് വടുക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ജലവിതരണം,പാല്‍വിതരണം എന്നിവ തടസ്സപ്പെടുത്താനാണ് ഷെര്‍ജീല്‍ ഇമാം അന്ന് ഒരു പ്രസംഗത്തില്‍ ആഹ്വാനം ചെയ്തത്.യുഎപിഎ ചുമത്തി ഷെര്‍ജീല്‍ ഇമാമിനെയും ഉമര്‍ഖാലിദിനെയും അഞ്ച് വര്‍ഷമായി ഇന്ത്യ ജയിലില്‍ അടച്ചിരിക്കുകയാണ്. ഈയിടെ സഹോദരിയുടെ വിവാഹാവശ്യത്തിന് ഉമര്‍ഖാലിദിന് രണ്ടാഴ്ചത്തെ ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. .
എന്തായാലും ഈ ഭീഷണികള്‍ മുന്നില്‍ക്കണ്ട് ഇന്ത്യ ശക്തമായ സൈനികസന്നാഹം സിലിഗുരിയില്‍ സ്ഥാപിച്ചുകഴിഞ്ഞു. ധുബ്രി, കിഷന്‍ഗഞ്ച്, ചൊപ്ര എന്നീ പ്രദേശങ്ങളില്‍ സൈനികകേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുകയാണ് ഇന്ത്യ. സിലിഗുരി ഇടനാഴിയില്‍ എന്ത് അപകടകരമായ നീക്കമുണ്ടായാലും സത്വരമായി പ്രതികരിക്കാന്‍ ഈ കാവല്‍സൈനികകേന്ദ്രങ്ങള്‍ക്ക് സാധിക്കും.
















