തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നാലെ പിണറായി സര്‍ക്കാര്‍ നടത്തിയ ഭൂമിക്കൊള്ളയും പുറത്ത്. റവന്യൂരേഖകളില്‍ പുറമ്പോക്ക് എന്നു രേഖപ്പെടുത്തി പിണറായി സര്‍ക്കാര്‍ തട്ടിയെടുത്തത് വിവിധ ഹൈന്ദവ ക്ഷേത്രങ്ങളുടെയും ദേവസ്വം ബോര്‍ഡുകളുടെയും ആയിരക്കണക്കിന് ഏക്കര്‍ ദേവസ്വം ഭൂമി. കൊള്ളയടിച്ചത് റീസര്‍വേയുടെ മറവില്‍. കള്ളിപുറത്തായത് ഹൈവേ വികസനത്തിന് ഭൂമിയേറ്റെടുത്തതോടെ. ദേശീയപാതാ വികസനത്തിന് കൊടുത്ത ക്ഷേത്ര ഭൂമിക്കുള്ള നഷ്ടപരിഹാരവും സര്‍ക്കാര്‍ തട്ടിയെടുത്തു. തട്ടിപ്പു മറയ്‌ക്കാന്‍ ദേവസ്വം കൈവശമുള്ള സര്‍ക്കാര്‍ ഭൂമിയെന്ന് പരാമര്‍ശിച്ച് ഉത്തരവുമിറക്കി.
ദേവസ്വം ഭൂമി റവന്യൂ രജിസ്റ്ററില്‍ ദേവസ്വം വക പണ്ടാരഭൂമിയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ റീസര്‍വേയില്‍ ഇത് പുറമ്പോക്കെന്ന് രേഖപ്പെടുത്തി. ഇതോടെ ക്ഷേത്രം ഭൂമി റവന്യൂ വകുപ്പിന്റേതായി. ഇത്തരത്തില്‍ വിവിധ റീസര്‍വേകളില്‍ പാറശ്ശാല മുതല്‍ വടക്കന്‍ പറവൂര്‍ ഗ്രൂപ്പിലെ പെരുവനം വരെയുള്ള അനവധി ദേവസ്വം ഭൂമിയുടെ റവന്യൂരേഖകളില്‍ സര്‍ക്കാര്‍ പുറമ്പോക്കെന്ന് രേഖപ്പെടുത്തി റവന്യൂ വകുപ്പിലേക്ക് തട്ടിയെടുത്തു. ദേശീയ പാതയ്‌ക്ക് ഭൂമി ഏറ്റെടുത്തപ്പോള്‍ പുറമ്പോക്കെന്ന് രേഖപ്പെടുത്തിയതോടെ നഷ്ടപരിഹാരം കുരുക്കിലായി. സര്‍ക്കാര്‍ ഭൂമിക്ക് നഷ്ടപരിഹാരം നല്കാനാകില്ല. ക്ഷേത്ര ഭൂമിക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ റവന്യൂ വകുപ്പുമായി തര്‍ക്കത്തിലായതോടെയാണ് കൊള്ളയുടെ വ്യാപ്തി പുറത്തായത്.
തര്‍ക്കം പരിഹരിക്കാന്‍ 2023 ജൂലൈ 26ന് യോഗം ചേര്‍ന്നു. ദേവസ്വം ഭൂമി തട്ടിയെടുത്തത് മറയ്‌ക്കാന്‍ 2023 ആഗസ്ത് ഒന്‍പതിന് പുതിയ ഉത്തരവിറക്കി. ദേവസ്വം ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നു വരുത്തിത്തീര്‍ക്കുന്ന തരത്തിലായിരുന്നു ഉത്തരവ്. ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി മഹാരാജാവിന്റെ കാലത്തോ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരോ കവനന്റ് പ്രകാരം സൗജന്യമായി നല്കിയ സര്‍ക്കാര്‍ ഭൂമിയാണെന്നും അതിനാല്‍ നഷ്ടപരിഹാരത്തുക ധനവകുപ്പ് അക്കൗണ്ടിലേക്ക് മാറ്റണമെന്നും ഉത്തരവിറക്കി. ഇതോടെ ഹൈവേ ഭൂമി ഏറ്റെടുക്കലിന്റെ കോടിക്കണക്കിന് രൂപയും സര്‍ക്കാര്‍ തട്ടിയെടുത്തു. ഈ തെറ്റ് ദേവസ്വം കമ്മിഷണര്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്കി. ദേവസ്വം ഭൂമി കവനന്റ് പ്രകാരം ബോര്‍ഡിന് കൈമാറിയതാണെന്നും ഉടമസ്ഥാവകാശം ദേവതയ്‌ക്കാണെന്നും കത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഹൈവേ അതോറിറ്റി നല്കുന്ന നഷ്ടപരിഹാരത്തുക ധനവകുപ്പിന്റെ പ്രത്യേക അക്കൗണ്ടില്‍ നല്കുമെന്നും അത് റവന്യൂ ദേവസ്വം ഡിപ്പാര്‍ട്ട്‌മെന്റ് വഴി കൈമാറാമെന്നും ഉത്തരവിറക്കി. ഉത്തരവിലും ദേവസ്വം ഭൂമി സര്‍ക്കാരിന്റേതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്മിനട ദേവസ്വം വക 41.45 സെന്റ്, പുല്ലമല സബ് ഗ്രൂപ്പിലെ ദേവസ്വം ഭൂമി, അറുകാലിക്കല്‍ ദേവസ്വത്തില്‍ 31 സെന്റ് തുടങ്ങിയവ വില്ലേജ് രേഖകളില്‍ പുറമ്പോക്കെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഭൂമിക്കൊള്ളയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.
















