ന്യൂദൽഹി: 25 പേരുടെ മരണത്തിന് കാരണമായ ഗോവ ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബ്ബിലെ തീപിടുത്തത്തിൽ ക്ലബ് ഉടമകളായ സൗരഭ്, ഗൗരവ് ലുത്ര എന്നിവരെ കസ്റ്റഡിയിലെടുത്തു. തായ്‌ലൻഡിൽ നിന്ന് നാടുകടത്തപ്പെട്ട ഇവർ ദൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. നിശാക്ലബ്ബിലെ ദാരുണമായ തീപിടുത്തത്തിന് തൊട്ടുപിന്നാലെ ഇരുവരും തായ്‌ലൻഡിലേക്ക് പലായനം ചെയ്തിരുന്നു.
നേരത്തെ, തായ്‌ലൻഡ് വിമാനത്താവളത്തിൽ നിന്ന് ലുത്ര സഹോദരന്മാർ ഉദ്യോഗസ്ഥരോടൊപ്പം നടക്കുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. തീപിടിത്തം ഉണ്ടായി ദിവസങ്ങൾക്ക് ശേഷം ഗോവ പോലീസ് ഉടമകളായ ലൂത്ര സഹോദരന്മാർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കൂടാതെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചു. പിന്നീട്, ഗോവ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം അവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കി.
ലുത്ര സഹോദരന്മാർക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകാൻ ദൽഹി കോടതി അടുത്തിടെ വിസമ്മതിച്ചിരുന്നു. ഡിസംബർ 6 ന് നടന്ന തീപിടിത്തത്തിൽ 20 ജീവനക്കാരും അഞ്ച് വിനോദസഞ്ചാരികളും ഉൾപ്പെടെ 25 പേർ മരിച്ചിരുന്നു. ആറ് പേർക്ക് പരിക്കേറ്റു. ക്ലബ്ബിനുള്ളിൽ ഉപയോഗിച്ച പടക്കങ്ങളാണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. മിക്കവരും അകത്ത് കുടുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു.
















