മലപ്പുറം: തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ സ്ത്രീകൾക്കെതിരെ വിവാദ പ്രസംഗവുമായി സിപിഎം നേതാവ്. സിപിഎം തെന്നല ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും കൊടക്കല്‍ വാര്‍ഡില്‍നിന്ന് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സയ്യിദ് അലി മജീദാണ് അധിക്ഷേപ പ്രസംഗം നടത്തിയത്.
‘വാര്‍ഡ് പിടിച്ചെടുക്കാന്‍ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്. ആണത്തവും ഉളുപ്പും ഉള്ള ആണുങ്ങള്‍ പെണ്ണുങ്ങളെ രാഷ്‌ട്രീയത്തിലേക്ക് ഇറക്കിയാല്‍ മതി. അല്ലെങ്കില്‍ പെണ്ണുങ്ങള്‍ വീട്ടില്‍ ഇരിക്കട്ടെ. ഞങ്ങളുടെ മക്കള്‍ പെണ്ണുങ്ങളെ കല്യാണം കഴിച്ചു കൊണ്ട് വന്നത് ഭര്‍ത്താക്കന്മാരുടെ കൂടെ അന്തി ഉറങ്ങാനാണ്’, മജീദ് പറഞ്ഞു.
വനിതാ ലീഗിനെ പറയാന്‍ പാടില്ല, ജമീലത്താത്ത മാസ്‌ക് വച്ച് ഇറങ്ങിക്കഴിഞ്ഞാല്‍ ജമീലത്താത്താനെ മാത്രമല്ല, പാണക്കാട്ടെ തങ്ങള്‍മാരെ വരെ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അത് കേള്‍ക്കാന്‍ ആണത്തവും ഉളുപ്പും ഉള്ളവന്‍ മാത്രം ഈ പരിപാടിക്കിറങ്ങിയാല്‍ മതി. അല്ലെങ്കില്‍ വീട്ടുമ്മയായി കഴിഞ്ഞാല്‍ മതി’ – മജീദ് പറഞ്ഞു.
മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വിജയിച്ചതിന് പിന്നാലെയായിരുന്നു അധിക്ഷേപ പ്രസംഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് മജീദിന്റെ വിവാദ പരാമർശങ്ങള്‍. പാര്‍ട്ടി ചുമതല താല്‍ക്കാലികമായി മറ്റൊരാള്‍ക്ക് കൈമാറിയാണ് സയ്യിദ് അലി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. ഈ വാര്‍ഡില്‍ 20 ഓളം വനിതാലീഗ് പ്രവര്‍ത്തകരുടെ കൂട്ടായ്‌മ വോട്ട് തേടി രംഗത്തിറങ്ങിയിരുന്നു.
അതേസമയം, അന്യപുരുഷന്‍മാര്‍ക്ക് മുന്നില്‍ സ്ത്രീകളെ ഇറക്കി വോട്ടുതേടിയതിനെയാണ് താന്‍ വിമര്‍ശിച്ചത് എന്നാണ് സയ്യിദ് അലിയുടെ ന്യായീകരണം. മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. സയ്യിദ് അലിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുസ്!ലിം ലീഗ് നേതൃത്വം അറിയിച്ചു.
















