വാഷിങ്ടണ്‍: ഭാരതത്തിനെതിരെ 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം. ഭാരതം യുഎസിന്റെ പ്രധാന പങ്കാളിയെന്നും ഉയര്‍ന്ന തീരുവ നിരക്ക് നിയമവിരുദ്ധവും യുഎസിനെ ഇത് പ്രതീകൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. ഇവര്‍ പ്രമേയവും അവതരിപ്പിച്ചു.
യുഎസ് കോണ്‍ഗ്രസ് വനിതാംഗം ഡെബോറ റോസ്, മാര്‍ക് വിയസി, രാജ കൃഷ്ണമൂര്‍ത്തി എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. ഭാരതത്തിനെതിരായുള്ള അധിക തീരുവ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കും. യുഎസിലെ തൊഴിലവസരങ്ങള്‍, ഉപഭോക്താക്കള്‍, ഭാരത- യുഎസ് പങ്കാളിത്തം എന്നിവയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ട്രംപ് ഭരണകൂടം ഭാരതത്തിനെതിരെ ചുമത്തിയ 25 ശതമാനം അധിക തീരുവ പിന്‍വലിക്കണമെന്നാണ് മൂവരുടേയും പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
നോര്‍ത്ത് കരോലിനയുടെ സമ്പദ് വ്യവസ്ഥയ്‌ക്ക് ഭാരതവുമായി വളരെ അടുത്ത ബന്ധമുണ്ട്. അവിടുത്തെ വാണിജ്യം നിക്ഷേപം, ഊര്‍ജസ്വലത എന്നിവയെല്ലാം ഭാരതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഡെബോറ യുഎസ് കോണ്‍ഗ്രസില്‍ അറിയിച്ചു. മരുന്ന്, രാസ, യന്ത്ര വ്യവസായ മേഖലകളില്‍ ഭാരതത്തില്‍ നിന്നുള്ള കമ്പനികള്‍ യുഎസില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അധികാരം ഉപയോഗിച്ച് ട്രംപ് ഏകപക്ഷീയമായ വ്യാപാര നയങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് രാജ കൃഷ്ണ മൂര്‍ത്തിയും യുഎസ് കോണ്‍ഗ്രസില്‍ അറിയിച്ചു.
ഭാരതത്തിനു മേലുള്ള അധിക താരിഫ് നടപടികള്‍ പിന്‍വലിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും ഒക്ടോബറില്‍ ആദ്യം, റോസ്, വിയസി, കൃഷ്ണമൂര്‍ത്തി എന്നിവരെ കൂടാതെ 20 നിയമസഭാംഗങ്ങളും പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ താക്കീത് അവഗണിച്ച് ഭാരതം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി താരിഫ് 25 ശതമാനം കൂട്ടി 50 ആക്കിയതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചത്. പ്രസിഡന്റിന്റെ ഈ നടപടി യുഎസ് സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ന്യൂദല്‍ഹിയുമായി ഉണ്ടായിരുന്ന എല്ലാ സുപ്രധാന താത്പര്യങ്ങളും പങ്കാളിത്തങ്ങളും ഇല്ലാതാക്കിയെന്നും അവര്‍ വിമര്‍ശിച്ചു.
















