കണ്ണൂർ: പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പോലീസ് പറഞ്ഞു. പോലീസ് വാഹനം തകർത്തത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്നലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ വിവിധയിടങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. പാനൂരിൽ വീടുകളിൽ കയറി സിപിഎം പ്രവർത്തകർ വടിവാൾ കൊണ്ട് ആക്രമിച്ചു. വാളുമായി എത്തിയ സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു.
യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്ഫോടക വസ്തുക്കളും എറിഞ്ഞു. സിപിഎം പാർട്ടി കൊടികൊണ്ട് മുഖംമൂടിയാണ് അക്രമി സംഘം എത്തിയത്. 25 വർഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിന്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയിൽ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
യുഡിഎഫ് പ്രവർത്തകർ തിരിഞ്ഞോടിയതോടെ സിപിഎം പ്രവർത്തകരെത്തി ജനക്കൂട്ടത്തിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ലീഗ് ഓഫീസ് അടിച്ചുതകർത്തു. കൂടാതെ വടിവാളെടുത്ത് വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിക്കുകയുമായിരുന്നു. നിലവിൽ പാറാട് നഗരത്തിൽ സംഘർഷം തുടരുകയാണ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാനൂരിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇതിനു പുറമെ കണ്ണൂരിലെ ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ ഉണ്ടായി. പ്രദേശത്ത് സിപിഎം-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കല്ലേറിൽ പോലീസ് ബസ്സും വ്യാപാര സ്ഥാപനങ്ങളും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. കണ്ണൂർ മലപ്പട്ടത്തും സിപിഎം അതിക്രമം ഉണ്ടായി. യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിലാണ് കയ്യേറ്റം ഉണ്ടായതെന്നാണ് വിവരം.
















