കൊൽക്കത്ത : പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് തൃണമൂൽ കോൺഗ്രസ് സസ്‌പെൻഡ് ചെയ്ത ഭരത്പുർ എംഎൽഎ ഹുമയൂൺ കബീർ പുതിയ രാഷ്‌ട്രീയ മുന്നണി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിത മമതയ്‌ക്കെതിരെ രൂക്ഷമായ ആക്രമണങ്ങൾ അഴിച്ച് വിടുകയാണ് ഹുമയൂൺ കബീർ.
മുഖ്യമന്ത്രി മമത ബാനർജി തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചതിന് പിന്നാലെ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ ഒരു കിംഗ് മേക്കറായി ഉയർന്നുവരുമെന്ന് കബീർ പരസ്യമായി തിരിച്ചടിച്ചു. മമത ബാനർജിയുടെ രാജ്യദ്രോഹി വിളിക്ക് മറുപടിയായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉചിതമായ മറുപടി നൽകുമെന്ന് കബീർ പറഞ്ഞു.
അതേ സമയം വർഗീയ രാഷ്‌ട്രീയത്തിൽ ഏർപ്പെടുന്നുവെന്ന ആരോപണങ്ങൾ കബീർ നിഷേധിച്ചു. ചില പാർട്ടികൾ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ മറ്റുചിലത് ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും എന്നാൽ തന്റെ പാർട്ടി രണ്ടിനെതിരെയും പോരാടുമെന്നും കബീർ പറഞ്ഞു. മമത വോട്ടിന് വേണ്ടി മാത്രം മുസ്ലീങ്ങളെ ഉപയോഗിക്കുകയാണ്. നമ്മുടെ യുവാക്കളെ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്നതല്ലാതെ ടിഎംസി എന്താണ് ചെയ്തതെന്നും കബീർ ചോദിച്ചു.
ടിഎംസിയും ബിജെപിയും തന്റെ ശത്രുക്കളാണെന്ന് പറഞ്ഞ കബീർ ഈ രണ്ട് പാർട്ടികളെയും അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നതായും പറഞ്ഞു. വതനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി 135 സീറ്റുകളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അതിൽ 80-90 സീറ്റുകൾ ന്യൂനപക്ഷ ആധിപത്യമുള്ളതും ബാക്കിയുള്ളവ ഹിന്ദു ആധിപത്യമുള്ളതുമായിരിക്കുമെന്നും കബീർ പ്രഖ്യാപിച്ചു. തന്റെ പാർട്ടിയെ മതേതരമെന്ന് വിശേഷിപ്പിച്ച കബീർ ഈ പാർട്ടി ബംഗാളിലെ 11.5 കോടി ജനങ്ങളുടെ ശബ്ദമായി മാറുമെന്ന് പറഞ്ഞു. നിലവിലെ രാഷ്‌ട്രീയ സമവാക്യങ്ങളിൽ ഒരു സാഹചര്യത്തിലും ടിഎംസിക്കും ബിജെപിക്കും 148 എന്ന ഭൂരിപക്ഷ സംഖ്യയിലെത്താൻ കഴിയില്ലെന്നും അത്തരമൊരു സാഹചര്യത്തിൽ, താൻ തന്നെ കിംഗ് മേക്കറുടെ പങ്ക് വഹിക്കുമെന്നും കബീർ അവകാശപ്പെട്ടു.
ഡിസംബർ 6 ന് മുർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ ഒരു പള്ളി പണിയുന്നതിനായി കബീർ തറക്കല്ലിട്ടിരുന്നു. ഇതാണ് കബീറിന്റെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രഖ്യാപനം. ഉത്തർപ്രദേശിലെ ബാബറി മസ്ജിദിന്റെ ഘടനയെ അടിസ്ഥാനമാക്കിയായിരിക്കും ഈ പള്ളി നിർമ്മിക്കുകയെന്ന് കബീർ അവകാശപ്പെടുന്നു. ഈ സമുച്ചയത്തിൽ ഒരു ആശുപത്രി, സർവകലാശാല, മെഡിക്കൽ കോളേജ്, പാർക്ക്, ഹെലിപാഡ് എന്നിവയും ഉൾപ്പെടും. ഈ പദ്ധതിക്കായി ഇതിനകം മൂന്ന് കോടിയിലധികം രൂപയുടെ സംഭാവനകൾ ലഭിച്ചിട്ടുണ്ടെന്നും കബീർ വ്യക്തമാക്കിയിരുന്നു.
















