കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷാ വിധി അൽപ്പസമയത്തിനുള്ളിൽ പ്രഖ്യാപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത്. വീട്ടിൽ അമ്മ മാത്രമേ ഉള്ളൂവെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും ഒന്നാം പ്രതി പൾസർ സുനി പറഞ്ഞു.
കരഞ്ഞുകൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിലെത്തിയത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇതുവരെയും ഒരു പെറ്റിക്കേസ് പോലും തന്റെ പേരിലില്ല. തെറ്റൊന്നും ചെയ്യാതെ അഞ്ചര വർഷക്കാലം ജയിലിൽ കഴിഞ്ഞു. വാർദ്ധക്യസഹജമായ അസുഖങ്ങളുള്ള മാതാപിതാക്കളുണ്ട്. ഞാൻ ജോലിക്ക് പോയാൽ മാത്രമേ അവർക്ക് ജീവിക്കാനാവൂ. തന്റെ നിരപരാധിത്തം മനസിലാക്കി കുറ്റവിമുക്തനാക്കണമെന്നും മാർട്ടിൻ കോടതിയെ അറിയിച്ചു.
പൾസർ സുനി നടിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുമ്പോൾ വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്നയാളാണ് മൂന്നാം പ്രതി മണികണ്ഠൻ. ഞാൻ മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമാണ് മണികണ്ഠൻ പറഞ്ഞത്. ഏറ്റവും കുറഞ്ഞ ശിക്ഷ തനിക്ക് നൽകണമെന്നും തലശേരിയാണ് നാടെന്നും തന്നെ കണ്ണൂർ ജയിലിൽ അടയ്‌ക്കണമെന്നും നാലാം പ്രതി വിജീഷ് പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുറഞ്ഞ ശിക്ഷ വിധിക്കണമെന്നുമാണ് അഞ്ചാം പ്രതി വടിവാൾ സലിം പറഞ്ഞു.
ആറാം പ്രതി പ്രദീപനും ഉറക്കെ കരഞ്ഞുകൊണ്ട് തന്റെ കുടുംബപശ്ചാത്തലം വിശദീകരിച്ച് കോടതിയുടെ സഹതാപം പിടിച്ചു പറ്റാൻ ശ്രമിച്ചു.
















