ന്യൂയോർക്ക് : താലിബാനെതിരെ വീണ്ടും സൈനിക ആക്രമണ ഭീഷണി മുഴക്കി പാകിസ്ഥാൻ. നിരന്തരം ആക്രമണം നടത്തുന്ന ടിടിപി പോലുള്ള ഗ്രൂപ്പുകളെ താലിബാൻ തടയണമെന്ന് പാകിസ്ഥാൻ പറഞ്ഞു. ടിടിപിക്കെതിരെ താലിബാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ പാകിസ്ഥാൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നടപടിയെടുക്കുമെന്നുമാണ് ഭീഷണി. ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിന്റെ (യുഎൻഎസ്‌സി) വേദിയിലാണ് പാകിസ്ഥാൻ ഇക്കാര്യം പറഞ്ഞത്.
അഫ്ഗാനിസ്ഥാൻ സ്വന്തം മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം തങ്ങളുടെ പൗരന്മാരെയും പ്രദേശത്തെയും പരമാധികാരത്തെയും സംരക്ഷിക്കുന്നതിനുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്നും യുഎൻ സുരക്ഷാ കൗൺസിലിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി അസിം ഇഫ്തിക്കർ അഹമ്മദ് വ്യാഴാഴ്ച പറഞ്ഞു.
ഇതിനു പുറമെ ഭീകര ഗ്രൂപ്പുകളുടെ സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാൻ മാറിയിരിക്കുന്നുവെന്ന് അഹമ്മദ് യുഎൻ സുരക്ഷാ കൗൺസിലിൽ അവകാശപ്പെട്ടു. ഇത് പാകിസ്ഥാനിൽ മാത്രമല്ല മുഴുവൻ മേഖലയിലും ദോഷകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു, ഇത് സുരക്ഷാ വെല്ലുവിളികൾ വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്-കെ, അൽ-ഖ്വയ്ദ, തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി), ഈസ്റ്റ് തുർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്‌മെന്റ് (ഇടിഐഎം), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ), മജീദ് ബ്രിഗേഡ് തുടങ്ങിയ സംഘടനകൾക്ക് അഫ്ഗാനിസ്ഥാനിൽ സുരക്ഷിത താവളങ്ങളുണ്ടെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥൻ യുഎൻ സുരക്ഷാ കൗൺസിലിനോട് പറഞ്ഞു. ഈ ഗ്രൂപ്പുകൾ പാകിസ്ഥാനിൽ ആവർത്തിച്ച് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ അഹമ്മദ് ഐക്യരാഷ്‌ട്രസഭയോട് ആവശ്യപ്പെട്ടു.
ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉണ്ടായിരുന്നിട്ടും പാകിസ്ഥാൻ, താലിബാൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ദോഹയിലും ഇസ്താംബൂളിലും ചർച്ചകൾ നടന്നെങ്കിലും തീവ്രവാദ ഗ്രൂപ്പുകളോടുള്ള താലിബാൻ നിലപാട് മാറ്റാത്തതിനാൽ കാര്യമായ ഫലങ്ങളൊന്നും ലഭിച്ചില്ലെന്നും അഹമ്മദ് വ്യക്തമാക്കി.
കൂടാതെ ഈ വർഷം 1,200 പാകിസ്ഥാൻ പൗരന്മാർക്ക് തീവ്രവാദ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. ഈ ആക്രമണങ്ങൾ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര ശൃംഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പാകിസ്ഥാന്റെ ആശങ്ക ലോകം മനസ്സിലാക്കണം. നമ്മുടെ പൗരന്മാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജീവിതത്തിൽ നമുക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഞങ്ങൾ സ്വീകരിക്കുമെന്നും ഇഫ്തിഖർ അഹമ്മദ് കുട്ടിച്ചേർത്തു.
അതേ സമയം ഈ ഭീഷണികൾക്ക് വഴങ്ങാൻ വിസമ്മതിക്കുന്ന താലിബാൻ പാകിസ്ഥാന്റെ ഏതൊരു സൈനിക നടപടിക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് മറുപടി നൽകി.
















