ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്ഐയുടെ മുൻ ഡയറക്ടർ ജനറൽ ഫായിസ് ഹമീദിനെ സൈനിക കോടതി 14 വർഷത്തെ തടവിന് ശിക്ഷിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ ഐഎസ്ഐ മേധാവി ശിക്ഷിക്കപ്പെടുന്നത്. ഔദ്യോഗിക രഹസ്യ നിയമലംഘനം, അനധികൃത രാഷ്‌ട്രീയ ഇടപെടൽ, അധികാരദുർവിനിയോഗം എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഫായിസ് ഹമീദിനെതിരെ ചുമത്തിയിരുന്നത്. ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. 2024 ഓഗസ്റ്റിലാണ് ഹൗസിങ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഫായിസ് ഹമീദ് അറസ്റ്റിലായത്.
2019 മുതൽ 2021 വരെയുള്ള കാലയളവിൽ അദ്ദേഹം ഐഎസ്ഐ മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നു. അന്ന് ഐഎസ്ഐയെ നയിച്ചിരുന്നത് ഇപ്പോഴത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഫീൽഡ് മാർഷൽ അസിം മുനീറായിരുന്നു. കാലാവധിക്ക് മുമ്പായി മുനീറിനെ മാറ്റി ഫായിസ് ഹമീദിനെ നിയമിച്ചതിൽ വലിയ വിവാദങ്ങളും രാഷ്‌ട്രീയ പ്രത്യാഘാതങ്ങളും ഉണ്ടായി.
പാക് സൈനിക നിയമം പ്രകാരം 2024 ഓഗസ്റ്റ് 12-നാണ് ഫായിസ് ഹമീദിനെതിരെ കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്‌തതും, സർക്കാർ വിഭവങ്ങൾ ദുരുപയോഗം ചെയ്‌തതും, ചിലർക്കു അന്യായമായി നഷ്ടമുണ്ടാക്കിയതുമായ നാല് കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. ദീർഘമായ വിചാരണയ്‌ക്കു ശേഷം എല്ലാ കുറ്റങ്ങളും തെളിഞ്ഞതിനെ തുടർന്നാണ് 14 വർഷത്തെ തടവുശിക്ഷ വിധിച്ചതെന്ന് സൈനിക വക്താക്കൾ അറിയിച്ചു.
ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അസിം മുനീറിനോടുള്ള അദ്ദേഹത്തിന്റെ അസന്തുഷ്ടിയാണ് ഈ മാറ്റത്തിന് കാരണമെന്ന ആരോപണം ശക്തമായിരുന്നു. തുടർന്ന് സൈന്യം നേരിട്ട് ഇടപെട്ട് ഹമീദിനെ ഐഎസ്ഐ പദവിയിൽ നിന്ന് നീക്കിയതോടെ, സൈന്യവും ഇമ്രാൻ ഖാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയും പിന്നീട് ഇമ്രാന്റെ അധികാര നഷ്ടത്തിലേക്കും കാര്യങ്ങൾ നീങ്ങുകയും ചെയ്തു.












