ന്യൂദൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയതിനെ അതിരൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ധർമ്മേന്ദ്ര പ്രധാൻ. രാഹുൽ ഗാന്ധിയെ തികഞ്ഞ അഹങ്കാരിയെന്ന് വിളിച്ച അദ്ദേഹം ഭരണഘടനാപരമായ മര്യാദയോ പാർലമെന്റ് നിയമങ്ങളോട് രാഹുലിന് ബഹുമാനമോ ഇല്ലെന്നും പറഞ്ഞു.
ഭരണഘടനയുടെ പരിധികളെയോ പാർലമെന്റിന്റെ നിയമങ്ങളെയോ ബഹുമാനിക്കാത്ത വിധം രാഹുൽ ഗാന്ധി തന്റെ അഹങ്കാരത്തിൽ മുഴുകിയിരിക്കുകയാണെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. താൻ പറയുന്നതെന്തും സത്യവും നിയമവുമാണെന്ന് രാഹുൽ വിശ്വസിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിലും സ്ഥാപനങ്ങളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതിലും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജനാധിപത്യ പ്രക്രിയകളെ നിർവചിക്കുന്നതിലും അധിഷ്ഠിതമാണ് രാഹുലിന്റെ രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനമെന്നും പ്രധാൻ വിമർശിച്ചു.
പാർലമെന്ററി ചർച്ചയായാലും ഭരണഘടനാ പ്രശ്നമായാലും, എല്ലാ ദിവസവും രാജ്യത്തിന് മുന്നിൽ നുണകളുടെ ഒരു പുതിയ ആഖ്യാനം കെട്ടിച്ചമയ്‌ക്കുക എന്നതാണ് രാഹുലിന്റെ ഏക ലക്ഷ്യമെന്നും അദ്ദേഹം തുറന്നടിച്ചു.
ഇതിനു പുറമെ രാഹുൽ ഒരിക്കലും സത്യത്തിന് മുൻഗണന കൊടുത്തിട്ടില്ല.
ലോക്‌സഭയിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള സുപ്രധാന ചർച്ചയിൽ ആഭ്യന്തരമന്ത്രി വസ്തുതകൾ ഓരോന്നായി രാജ്യത്തിന് മുന്നിൽ പൂർണ്ണ വ്യക്തതയോടെ അവതരിപ്പിച്ചുവെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. എന്നാൽ കോൺഗ്രസ് പാർട്ടിയും രാഹുലും ഒരിക്കലും സത്യത്തിന് മുൻഗണന കൊടുത്തില്ല.
അതേ സമയം രാജ്യത്തെ ജനങ്ങൾ ഉറ്റുനോക്കുകയാണ്. വികസനത്തിനും സുതാര്യതയ്‌ക്കും വേണ്ടി ആരാണ് പ്രവർത്തിക്കുന്നത്, എല്ലാ വേദികളിലും അസത്യവും നിഷേധാത്മകതയും പ്രചരിപ്പിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ആരാണെന്നും ജനങ്ങൾ നോക്കി കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















