കോഴിക്കോട്: എല്‍ഡിഎഫും യുഡിഎഫും മുഖ്യധാരാവിഷയങ്ങളില്‍ നിന്ന് പിന്നോട്ട് പോയി, വികസന അജണ്ടയെ പിന്നോട്ട് വലിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമൊക്കെയാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ചര്‍ച്ചാവിഷയമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സംഘടിത വോട്ടുബാങ്കിന് പിന്നില്‍ ഇവര്‍ അഭയംപ്രാപിച്ചിരിക്കുകയാണ്. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ഇത് ഏറ്റെടുത്തതോടെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ജീവന്‍രക്ഷാമരുന്ന് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമൊക്കെ തന്നെയാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി. അതുകൊണ്ട് വികസനത്തിന്റെ രാഷട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വോട്ടുതേടുന്ന എന്‍ഡിഎയ്‌ക്ക് അനുകൂലമായിട്ടുള്ള ജനവിധിയുണ്ടാകുമെന്നാണ് ഉറച്ച് വിശ്വസിക്കുന്നത്.
തൃശൂരില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെപ്പോലെ വിജയം ഞങ്ങള്‍ ആവര്‍ത്തിക്കും. തൃശൂര്‍ കോര്‍പ്പറേഷനില്‍ നല്ലഭൂരിപക്ഷത്തോടെ ബിജെപി-എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരും. കോഴിക്കോട് കോര്‍പ്പറേഷനിലും വലിയ മുന്നേറ്റമായിരിക്കും എന്‍ഡിഎ നടത്തുക. കോഴിക്കോട് കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് സിപിഎമ്മിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.
ഈ തെരഞ്ഞെടുപ്പിലും ബിജെപിക്കെതിരായി അവര്‍ രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ട്. കാലാകാലങ്ങളായി കോണ്‍ഗ്രസ് സിപിഎമ്മിനെ സഹായിക്കുന്നത് കൊണ്ടാണ് കോഴിക്കോട് കോര്‍പ്പറേഷന് ഈ ദുര്‍വിധിയുണ്ടാകുന്നത്. ഈ രണ്ട് മുന്നിണികള്‍ക്കുമെതിരായി വലിയമുന്നേറ്റം കോഴിക്കോട് കോര്‍പ്പറേഷനില്‍ ജനാധിപത്യസഖ്യത്തിന് ഉണ്ടാക്കാന്‍ സാധിക്കും – എം.ടി രമേശ് പറഞ്ഞു.
















