കൊച്ചി: 2017 ഫെബ്രുവരിയില്‍ നടി ആക്രണത്തിനു വിധേയയായ ഘട്ടം മുതല്‍ ഇന്നലെ വിചാരണക്കോടതി വിധി പറഞ്ഞതുവരെ സംഭവ ബഹുലമായിരുന്നു കേസിലെ ഓരോ ഘട്ടവും. നീതിക്കായി അതിജീവിത പരമാവധി പോരാടിയപ്പോള്‍ നിരപരാധിത്വം തെളിയിക്കാന്‍ ദിലീപ് ഓരോ ഘട്ടത്തിലും പ്രതിരോധമയുര്‍ത്തി.
2017 ഫെബ്രുവരി 17ന് രാത്രി 9 മണിക്കായിരുന്നു നടി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത്. ഷൂട്ടിങ്ങിനായി തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന നടിയെ അത്താണിക്ക് സമീപം വച്ച് പള്‍സര്‍ സുനിയും സംഘവും ആക്രമിക്കുകയായി രുന്നു. കാറില്‍ നടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രതി പള്‍സര്‍ സുനി പകര്‍ത്തി. അന്ന് തന്നെ ഡ്രൈവര്‍ മാര്‍ട്ടിന്‍ അറസ്റ്റിലായി. ഇതൊരു ക്വട്ടേഷനാണെന്നും സഹകരിക്കണമെന്നും സുനി നടിയോട് പറഞ്ഞത് കേസില്‍ വഴിത്തിരിവായി. ഇതിനു പിന്നില്‍ ഒരു ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് പൊതുവേദിയില്‍ ആദ്യം പറഞ്ഞത് മഞ്ജു വാര്യരാണ്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പടുത്തല്‍
പോലീസ് അന്വേഷണത്തില്‍ ദിലീപിന് കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ ഫലമായി അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 85 ദിവസത്തോളം ജയില്‍വാസവും അനുഭവിച്ചു. ജാമ്യത്തിലിറങ്ങിയ ദിലീപ് സിനിമകളില്‍ അഭിനയിച്ചുകൊണ്ട് മുന്നോട്ട് പോയി. എട്ടു വര്‍ഷത്തെ വിചാരണയ്‌ക്കിടയില്‍ സാക്ഷികളില്‍ പലരും കൂറുമാറി. ഇതോടെ കേസില്‍ ദിലീപിനുളള ബന്ധം തെളിയിക്കാനുള്ള സാധ്യതകള്‍ മങ്ങി. എന്നാല്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കേസിനെ വീണ്ടും സജീവമാക്കി. ദിലീപിന്റെ വീട്ടില്‍ വച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും അവിടെ നിന്ന് ദിലീപിന്റെ അനുജനും പള്‍സറിനും ഒപ്പം ഒരുമിച്ച് ഒരു കാറില്‍ സഞ്ചരിച്ചിട്ടുണ്ടെന്നും നടിയെ ആക്രമിച്ച വിഡിയോ ആ വീട്ടില്‍ വച്ച് കണ്ടതായും ഈ കേസ് അട്ടിമറിക്കാനും സാക്ഷികളെ കൂറുമാറ്റുന്നത് സംബന്ധിച്ചും ആ വീട്ടില്‍ നടന്ന ചര്‍ച്ചകള്‍ക്ക് സാക്ഷിയാണെന്നും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കി. ഓഡിയോ ക്ലിപ്പുകള്‍ അടക്കം ഹാജരാക്കി.
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയ്‌സ് ക്ലിപ്പുകളില്‍ കേള്‍ക്കുന്ന ശബ്ദം ദിലീപിന്റെയും കുടുംബാംഗങ്ങളുടെയുമാണോ എന്ന് സ്ഥിരീകരിക്കാനായി മഞ്ജു വാര്യരെ പലവട്ടം കോടതിയില്‍ വിസ്തരി ച്ചു. മഞ്ജു ശബ്ദം സ്ഥിരീകരിക്കുകയും ചെയ്തു.
221 രേഖകള്‍; 26 കൂറുമാറ്റങ്ങള്‍
പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. ആദ്യ പ്രതിപ്പട്ടികയില്‍ ദിലീപ് ഉണ്ടായിരുന്നില്ല.
എന്നാല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയത്. അഡ്വ. രാമന്‍ പിള്ളയായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാ ജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. രഹസ്യ വിചാരണയാണ് നടന്നത്.
വിധിയറിഞ്ഞ് കോടതിയില്‍ തടിച്ചുകൂടിയിരുന്ന ദിലീപ് ഫാന്‍സുകാര്‍ മുദ്രാവാക്യം വിളിച്ചും ലഡു വിതരണം ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ചു. സന്തോഷംകൊണ്ട് ചിലര്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. കോടതിയിലും പരിസരത്തും വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. വിചാരണ കോടതി വളപ്പിലേക്ക് ആരെയും കടത്തിവിട്ടിരുന്നില്ല.
ഡ്വ. രാമന്‍പിള്ളയുടെ ഓഫീസിലെത്തിയശേഷം അഭിഭാഷകര്‍ക്കൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. വിധി അറിഞ്ഞശേഷം ദിലീപ് അഭിഭാഷകനായ രാമന്‍ പിള്ളയെ എളമക്കരയിലെ വസതിയിലെത്തി നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിക്കുകയും ചെയ്തു.
















