തിരുവനന്തപുരം: ഇനി നിശ്ശബ്ദമാണ് പ്രചാരണവേലകൾ. ഏഴു ജില്ലകളിൽ പ്രധാന കേന്ദ്രങ്ങളിൽ ‘കൊട്ടിക്കലാശം’ എന്ന പേരിട്ടുള്ള പരസ്യ പ്രചാരണ പരിപാടിയുടെ പരിസമാപ്തിയായി.
ഭരണ തലസ്ഥാനവും വ്യവസായ തലസ്ഥാനവും ഉൾപ്പെട്ട ഏഴു ജില്ലകളിലാണ് ആദ്യ ഘട്ട വോട്ടിങ്. വോട്ടിങ് ചൊവ്വാഴ്ച കാലത്ത് ആരംഭിക്കും. ഇന്ന് വൈകിട്ട് ശബ്ദംകൊണ്ടും നിറംകൊണ്ടും ശക്തി പ്രകടനം നടത്തി ബാലറ്റ് യുദ്ധത്തിനുള്ള സന്നദ്ധത അറിയിച്ച് മുന്നണികളും പാർട്ടികളും വ്യക്തികളും അണിയറകളിലേക്ക് ഒതുങ്ങി.
ഇനി വീടുകൾ കയറിയുള്ള വോട്ടുപിടിത്തത്തിൽ മാത്രമാകും ശ്രദ്ധ. വോട്ടർമാരെ സ്വാധീനിക്കാനുള്ള അവസാന ഇനമായ സ്ലിപ്പുകൊടുക്കലാണ് ശേഷിക്കുന്നത്.
എന്നാൽ ചിലയിടങ്ങളിൽ മുമ്പ് ഇരുട്ടിന്റെ മറവിൽ നടന്നിട്ടുള്ള പണംകൊടുത്ത് സ്വാധീനിക്കലും ലഹരികൊടുത്ത് വശത്താക്കലും ഇത്തവണ കർശനമായി നേരിടാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. 11 നാണ് ശേഷിക്കുന്നിടത്തെ വോട്ടിങ്. 13 നാണ് വോട്ടെണ്ണൽ.
















