തിരുവനന്തപുരം: രാജ്യത്തെ 93 ശതമാനം തൊഴിലാളികള്‍ക്ക് കൂടി കിട്ടാന്‍ പോകുന്ന വേതന ആനുകൂല്യം തടയാനാണ് ലേബര്‍ കോഡിനെ എതിര്‍ക്കുന്നവര്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് അംഗവും ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗവുമായ സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ ലേബര്‍ കോഡുകള്‍ വിശദീകരിക്കുന്നത് ഇങ്ങനെ. നാല് ലേബര്‍ കോഡില്‍ ഏറ്റവും പ്രധാനം തൊഴില്‍ കോഡാണ്.തൊഴിലാളികള്‍ക്ക് അനുകൂലമായ പുതിയ അഞ്ച് വ്യവസ്ഥകള്‍ ലേബര്‍ കോഡിലെ വേജ് കോഡിലുണ്ട്.
ഒന്ന്: എല്ലാ നിയമനത്തിനും ഉത്തരവു വേണം. വാക്കാല്‍ പറഞ്ഞ് ജോലിക്ക് നിയോഗിക്കാനാവില്ല. രണ്ട്: വേതനം മാസത്തിലെ ആദ്യ ഏഴു ദിവസത്തിനുള്ളില്‍ കൊടുക്കണം. മൂന്ന്: ബാങ്കുവഴി അക്കൗണ്ടില്‍ത്തന്നെ കൊടുക്കണം. നാലാമത്തേത് ഏറെ നിര്‍ണായകമായ തീരുമാനമാണ്: കരാര്‍ തൊഴിലാളിക്ക് ബോണസ് ആര് നല്‍കും എന്ന തര്‍ക്കം ഇനിയില്ല. തൊഴിലിന് നിയോഗിച്ചവര്‍ നല്‍കിയില്ലെങ്കില്‍ തൊഴിലെടുക്കുന്നതാര്‍ക്കുവേണ്ടിയോ അവര്‍ നല്‍കണം.അഞ്ചാമതായി, ബോണസ് കിട്ടിയിട്ടില്ല എന്ന് തൊഴിലാളി തെളിയിക്കുന്നതാണ് ഇന്നത്തെ രീതി, പകരം, ബോണസ് കൊടുത്തു എന്ന് തെളിയിക്കാന്‍ തൊഴിലുടമ ബാധ്യസ്ഥരാകുന്നതാണ് പുതിയ വ്യവസ്ഥ. ആറാമത്: അടിസ്ഥാന വേതനം കുറച്ച് ആനുകൂല്യങ്ങള്‍ നല്‍കി വന്‍ തുക പ്രതിഫലം നല്‍കുന്നുവെന്ന പ്രതീതി വരുത്തുന്നത് ഇനി നടക്കില്ല, ആകെ വേതനത്തിന്റെ 50% അടിസ്ഥാന ശമ്പളമായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത്രമാത്രം തൊഴില്‍ പരിരക്ഷ നല്‍കുന്ന നിയമത്തെയാണ് തൊഴിലാളികള്‍ക്കുവേണ്ടിയെന്ന് പറയുന്ന കമ്യൂണിസ്റ്റുകള്‍ എതിര്‍ക്കുന്നത്.
എന്നാല്‍, ഏത് വിഷയത്തിലാണ് എതിര്‍പ്പ്, എന്താണതിന് കാരണം, ഒന്നായി പ്രശ്‌നം പരിഹരിക്കാന്‍ വഴി തേടാമെന്ന് പറഞ്ഞിട്ട് ഒന്നും പറയാത്തവരാണ് ഇടതു പക്ഷ യൂണിയനുകളും നേതാക്കളുമെന്ന് ഉണ്ണിത്താന്‍ വെളിപ്പെടുത്തി.ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയാതീതമായ തൊഴിലാളി സംഘടനയായ ബി എം എസ് ദേശീയ നിര്‍വാഹക സമിതിയംഗം, മുന്‍ അധ്യക്ഷന്‍, കേരള സ്റ്റേറ്റ് മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ എന്നീ പദവികള്‍ക്കു പുറമേ, ലേബര്‍ കോഡ് സംബന്ധിച്ച സുപ്രധാന കൂടിയാലോചനകളിലെല്ലാം പങ്കെടുത്തിട്ടുള്ളയാള്‍കൂടിയാണ് ഇദ്ദേഹം. ജന്മഭൂമി ഓണ്‍ലൈന്‍- യു ട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ലേബര്‍കോഡ് വിശദീകരിച്ചത്.
ഓണ്‍ലൈന്‍ – മൊബൈല്‍ ആപ് സംവിധാനത്തിലൂടെ ഭക്ഷണ വിതരണം നടത്തുന്നവര്‍ക്കുള്‍പ്പെടെ എല്ലാ ‘മൊബൈല്‍ ആപ്’ അടിസ്ഥാന ജോലിക്കാര്‍ക്കും സാമൂഹ്യ സുരക്ഷ ഏര്‍പ്പാടാക്കുന്നതാണ് ലേബര്‍ കോഡ്. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം എല്ലാ സ്ഥാപനങ്ങളും, അധികവും വിദേശ കമ്പനികളാണ്. അവരുടെ വിറ്റുവരവിന്റെ രണ്ടു മുതല്‍ അഞ്ചു വരെ ശതമാനം തുക ഗവണ്‍മെന്റില്‍ കെട്ടിവയ്‌ക്കണം. അത് ജീവനക്കാരുടെ സാമുഹ്യ സുരക്ഷയ്‌ക്ക് ഉപയോഗിക്കാനാണ്. ഇവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ആധാര്‍ അടിസ്ഥാനമായ ഐഡി നമ്പര്‍ കൊടുക്കും. അതിലൂടെയാകണം വേതന വിതരണം. ഇവര്‍ക്ക് ഇ എസ്‌ഐ, പി എഫ്, ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. പുറമേ, നാളെ ഗ്രാറ്റുവിറ്റിയും കിട്ടിക്കൂടായ്‌കയില്ല. അഞ്ചു പൈസ തൊഴിലാളി അടയ്‌ക്കേണ്ടതില്ല. ഇത് വിപ്ലവകരമായ തീരുമാനമല്ലേ?, ഉണ്ണിത്താന്‍ വിശദീകരിക്കുന്നു.
കുറഞ്ഞ വേതനം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും. അതില്‍ കുറച്ച് ആര് ആര്‍ക്ക് കൊടുത്താലും ശിക്ഷാ നടപടിക്ക് നിയമം വരും, മോദി സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡ് രാജ്യത്ത് നടപ്പാക്കുമ്പോള്‍ സംഭവിക്കുന്നത് ആതാണ്. സംഘടിതമേഖലയെന്നോ അസംഘടിതമേഖലയെന്നോ വ്യത്യാസമുണ്ടാകില്ല. 50 കോടി തൊഴിലാളികള്‍ക്കാണ് ഇതിന്റെ നേട്ടമുണ്ടാക്കുക.
ദേശീയ മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് രാജ്യത്തെ കുറഞ്ഞ വേതനം തീരുമാനിക്കും. സംസ്ഥാനങ്ങളിലും ബോര്‍ഡ് ഉണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെന്ന പോലെ സാധാരണ തൊഴിലാളിക്കും വര്‍ഷത്തില്‍ രണ്ടു തവണ വേരിയബിള്‍ ഡിഎ കൊടുക്കണം. ഇത് അടിസ്ഥാന വേതനത്തോടൊപ്പം ചേര്‍ക്കണം. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ വേതനം പുതുക്കണം. കേരളത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ കേന്ദ്രം നിശ്ചയിക്കുന്നത് ‘തറ വേതന ‘മല്ല, അടിസ്ഥാന വേതനമാണ്. ഒരു സംസ്ഥാനത്തും നിലവിലുള്ള വേതനത്തില്‍ കുറവു വരില്ല, ഉണ്ണിത്താന്‍ വിശദീകരിച്ചു.അഭിമുഖത്തിന്റെ ആദ്യഭാഗം പൂര്‍ണമായി ജന്മഭൂമി യു ട്യൂബ് ചാനലില്‍ കാണാം.
















