ന്യൂദല്‍ഹി: വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, ഇന്ത്യയും റഷ്യയും വേര്‍പ്പെടുത്താനാവാത്ത പങ്കാളികളാണ് എന്ന ധാരണ പ്രബലമാക്കാന്‍ ഇന്ത്യയ്‌ക്ക് ഈ കൂടിക്കാഴ്ചയില്‍ സാധിച്ചു. മാത്രമല്ല, അതിപ്രതികൂല കാലാവസ്ഥയില്‍ പുടിനെ ഇന്ത്യയില്‍ രണ്ട് ദിവസം തങ്ങാനനുവദിക്കുക എന്ന ഏറ്റവും തലവേദന പിടിച്ച ദൗത്യമാണ് ഇന്ത്യ വിജയകരമായി പൂര‍്ത്തിയാക്കിയത്. ഇത് ഇന്ത്യയുടെ ഇന്‍റലിജന്‍സ്, സൈനിക ശക്തിയുടെ വിജയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ എത്തിയാണ് ഇന്നലെ രാത്രി പതിനൊന്നിന് റഷ്യൻ പ്രസിഡന്‍റ്വ്ളാദിമിർ പുടിനെ യാത്രയാക്കിയത്. വലിയ വിജയമായ സന്ദർശനം എന്നാണ് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ കുറിച്ചത്. ഏകദേശം 16 കരാറുകളാണ്, പ്രതിരോധം, വ്യാപാരം, ഊര്‍ജ്ജം തുടങ്ങിയ വിവിധ രംഗങ്ങളില്‍ ഒപ്പുവെച്ചത്. ഇന്ത്യ റഷ്യ പരസ്പരമുള്ള അടിസ്ഥാനവിശ്വാസം കാലത്തെ അതിജീവിച്ചതായും മോദി സൂചിപ്പിച്ചിരുന്നു.
ഇപ്പോഴത്തെ 6300 കോടി ഡോളറില്‍ നിന്നും വ്യാപാരം 10000 കോടി ഡോളറിലേക്ക് ഉയര്‍ത്താനും 2030 വരേയ്‌ക്കുള്ള സാമ്പത്തിക സഹകരണ പദ്ധതി തയ്യാറാക്കാനായതും നേട്ടമെന്ന് സർക്കാർ കരുതുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞെങ്കിലും ഇത് നിറുത്തിവയ്‌ക്കില്ല എന്ന സൂചനയാണ് ഇന്ത്യ റഷ്യ സംയുക്ത പ്രസ്താവന നൽകുന്നത്. യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ കര്‍ശനമായ ഉപരോധത്തിന് ശേഷം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞതോതിലാണ്. റഷ്യയിലെ 90 ശതമാനം എണ്ണയും കൈകാര്യം ചെയ്യുന്ന ലൂക്കോയില്‍, റോസ് നെഫ്റ്റ് എന്നീ കമ്പനികളെ എണ്ണ ഇടപാടില്‍ നിന്നും വിലക്കിയതോടെ ചെറുകമ്പനികളെ ആശ്രയിച്ച് എണ്ണ വാങ്ങാന്‍ ശ്രമിക്കുകയാണ് ഇന്ത്യ.
എണ്ണ ഇറക്കുമതി കുറയുമ്പോഴും കൂടുതൽ രാസവളം അടക്കം വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പു വച്ചു. ഖനനം അടക്കമുള്ള മേഖലകളിൽ റഷ്യയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധർക്കും തൊഴിലാളികൾക്കും പോകാൻ സഹായകരമാകുന്ന കരാറും ഇന്നലെ ഒപ്പു വച്ചിരുന്നു. പാശ്ചാത്യ മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് പുടിന്റെ ഇന്ത്യ സന്ദർശനം റിപ്പോർട്ട് ചെയ്തത്.റഷ്യയുടെ വാര്‍ത്താ ഏജന്‍സിയായ ആര്‍ടി ദല്‍ഹിയില്‍ വലിയ ഓഫീസ് തുറന്നതും വലിയ നീക്കമാണ്. ആഗോളതലത്തില്‍ പാശ്ചാത്യമാധ്യമങ്ങളുടെ വന്‍ ശൃംഖല റഷ്യയെയും പുടിനേയും വില്ലന്മാരായി ചിത്രീകരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. സിഎന്‍എന്‍, ബിബിസി, റോയിട്ടേഴ്സ്, എപി, എഎഫ് പി, ഗാര്‍ഡിയന്‍ തുടങ്ങി വന്‍ പാശ്ചാത്യ വാര്‍ത്താ ശൃംഖല റഷ്യയെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതിനെ ഏതിര്‍ക്കുകയാണ് ആര്‍ടിയുടെ ലക്ഷ്യം. ഇത് ഇന്ത്യയുടെ പല നിലപാടുകളെക്കുറിച്ചുമുള്ള ശരികള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് സഹായകമാകും.
തമിഴ്നാട്ടിലെ കൂടങ്കുളത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ആണവോര്‍ജ്ജ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇ്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഇനി പരിഹാര്യം ആണവോര്‍ജ്ജ പ്ലാന്‍റ് തന്നെയാണെന്ന തിരിച്ചറിവാണ് പുടിന്‍ മുന്നോട്ട് വെച്ചത്.വെറും രണ്ട് റിയാക്ടറില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന കൂടങ്കുളത്തിന്റെ അവശേഷിക്കുന്ന നാല് റിയാക്ടര്‍ കൂടിപ്രവര്‍ത്തിപ്പിക്കാനുളള ആണവോര്‍ജ്ജം റഷ്യ നല‍്കുമെന്ന പുടിന്റെ ഉറപ്പ് ഇന്ത്യയ്‌ക്ക് ഏറെ ആഹ്ളാദകരമാണ്.
















