തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിലായശേഷം നിരാഹാരസമരം നടത്തുകയായിരുന്ന രാഹുൽ ഈശ്വർ ആദ്യമായി വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും പൊലീസിനോട് ചോദിച്ചതായി റിപ്പോര്‍ട്ട്. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യ നില വഷളായപ്പോള്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റിയ ശേഷം ഇതാദ്യമായി തനിക്ക് വിശക്കുന്നുവെന്ന് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഇതേ തുടര്‍ന്ന് പൊലീസുകാര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കുകയായിരുന്നു. ഇത് കഴിച്ച് രാഹുല്‍ ഈശ്വര്‍ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്.
ശനിയാഴ്ച ഹൈക്കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചിരുന്നു. പുറത്തുവിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് രാഹുല്‍ ഈശ്വറിന്റെ തടവ് തുടരാന്‍ ഹൈക്കോടതി തീരുമാനിച്ചത്. ഇതോടെയാണ് രാഹുൽ ഈശ്വര്‍ നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
അതിജീവിതയ്‌ക്ക് അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ അറിയിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അറസ്റ്റിലായതോടെ ജയിലിൽ നിരാഹാര സമരം തുടരുകയായിരുന്നു.
രാഹുൽ ഈശ്വർ നൽകിയ ജാമ്യഹര്‍ജി കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. കേസിലെ എഫ്ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും രാഹുൽ ഈശ്വർ വാദിച്ചിരുന്നു. പോസ്റ്റ് പിൻവലിക്കാമെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരകളെ അവഹേളിച്ഛ് മുമ്പും രാഹുൽ പോസ്റ്റുകൾ ഇട്ടിട്ടിട്ടുണ്ടെന്നും ഈ കേസിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി ഹർജി തള്ളിയത്. രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അഡീഷ്ണൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
















