ചെന്നൈ: തമിഴ്നാട്ടുകാരും ഇന്ത്യയിലെ ഹിന്ദുക്കളും വേറെ വേറെ രാജ്യത്തില്‍ നിന്നുള്ളവരാണെന്ന മട്ടിലുള്ള പ്രതികരണവുമായി തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രി എസ്. രഘുപതി. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ മധുരൈയിലെ തിരുപ്പുറക്കുണ്ഡ്രത്തില്‍ കാര്‍ത്തികദീപം തെളിയിക്കാനുള്ള ഹിന്ദുവിശ്വാസികളുടെ ശ്രമം ഡിഎംകെ പൊലീസ് തടഞ്ഞ പശ്ചാത്തലത്തിലായിരുന്നു ധാതു-ഖനി മന്ത്രി എസ് രഘുപതിയുടെ ഈ പ്രസ്താവന.
തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകക്ഷേത്രത്തില്‍ കാര്‍ത്തികദീപം തെളിയിക്കുക എന്നത് തമിഴ് മക്കളുടെ ഉത്സവമാണെന്നും അല്ലാതെ ഇന്ത്യാരാജ്യത്തിലെ ഹിന്ദുക്കളുടെ ഉത്സവമല്ലെന്നും എസ്. രഘുപതി അഭിപ്രായപ്പെട്ടു. ഇന്ത്യാ രാജ്യത്തിലെ ഹിന്ദുക്കള്‍ പുറത്തെ ഒരു രാജ്യത്ത് നിന്നും തമിഴ്നാട്ടിലെ തിരുപ്പുറക്കുണ്ഡ്രത്തില്‍ അതിക്രമിച്ച് കടന്നുവന്ന് കാര്‍ത്തികദീപം കൊളുത്താന്‍ ശ്രമിക്കുന്നതുപോലെയാണ് എസ് രഘുപതിയുടെ അഭിപ്രായപ്രകടനം.
മുരുകന്‍ തമിഴ് ദൈവമാണെന്നും ഈ തമിഴ് ദൈവത്തിന് വേണ്ടി കൊണ്ടാടപ്പെടുന്നതാണ് കാര്‍ത്തികദീപം കൊളുത്തുന്ന ചടങ്ങെന്നും ഇതില്‍ ഇന്ത്യാരാജ്യത്തെ ഹിന്ദുക്കള്‍ക്ക് കാര്യമില്ലെന്നും എസ് രഘുപതി അഭിപ്രായപ്പെട്ടു.
മധുരൈയിലെ തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകന്‍ മലയില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നത് സംബന്ധിച്ച് തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരും ബിജെപി, ഹിന്ദുമുന്നണി പ്രവര്‍ത്തകരും തമ്മില്‍ വലിയ സംഘര്‍ഷം നടക്കുകയാണ്. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ തിരുപ്പുറക്കുണ്ഡ്രത്തിലെ മരുകന്‍മലയിലെ ദീപത്തൂണില്‍ കാര്‍ത്തികൈ ദീപം തെളിയിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് കോടതിയില്‍ രാമ രവികുമാറും കേസ് നല്‍കിയതോടെയാണ് വിവാദം തുടങ്ങിയത്. മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇതിന് അനുമതി നല്‍കി. ഇതിനെതിരെ ഡിഎംകെ സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ദീപത്തൂണില്‍ കാര്‍ത്തികൈ ദീപം തെളിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.
ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ രാമ രവികുമാറും ഹിന്ദുമുന്നണി പ്രവര്‍ത്തകരും പോയെങ്കിലും ഡിഎംകെ പ്രവര്‍ത്തകരും തമിഴ്നാട് സിറ്റി പൊലീസും ചേര്‍ന്ന് ഇവരെ തടഞ്ഞിരുന്നു. 50 ഹിന്ദുമുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രണ്ട് പ്രവര്‍ത്തകര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാമ രവികുമാറും അഡ്വ. അരുണ്‍ സ്വാമിനാഥനും സിഐഎസ് എഫ് ഉദ്യോഗസ്ഥനും എത്തിയെങ്കിലും ഡിഎംകെ പൊലീസ് മലകയറാന്‍ അനുവദിച്ചില്ല. ദീപത്തൂണില്‍ വിളക്ക് കൊളുത്തിയാല്‍ അത് ഹിന്ദു മുസ്ലിം കലാപത്തിന് കാരണമാകുമെന്ന ന്യായമാണ് ഡിഎംകെ സര്‍ക്കാര്‍ നിരത്തുന്നത്. വാസ്തവത്തില്‍ മുസ്ലിം സംഘടനകളൊന്നും ഇതിനെതിരെ ഒരു പ്രസ്താവന കൂടി പുറപ്പെടുവിച്ചിട്ടിലെന്നിരിക്കെ ന്യൂനപക്ഷ പ്രീണനമാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ ശ്രമം.
മുരുകന്‍ മലയുടെ താഴെയായി സിക്കന്ദര്‍ എന്ന ഒരു മുസ്ലിമിന്റെ പേരില്‍ ഇവിടെ ഒരു ദര്‍ഗ സ്ഥിതിചെയ്യുന്നുണ്ട്. മുരുകന്‍ മലയുടെ പേര് സിക്കന്ദര്‍ മല എന്ന് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട ദര്‍ഗയുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ ആവശ്യമുയര്‍ത്തിയിരുന്നു. ഇതിന് പിന്നില്‍ ഡിഎംകെ ആണെന്ന് പറയുന്നു. മുരുകന്‍ മലയുടെ കീഴില്‍ ഇവര്‍ മൃഗങ്ങളെ ബലി ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
എന്തായാലും കാര്‍ത്തികൈ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ പൊലീസും ഹിന്ദുമുന്നണി, ബിജെപി പ്രവര‍്ത്തകരും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ഭാരത് ന്യായസംഹിതയിലെ 163ാം വകുപ്പ് പ്രകാരം ജില്ല കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൊലീസ് വിലക്ക് ലംഘിച്ച് മുരുകന്‍ മലയില്‍ ദീപത്തൂണില്‍ വിളക്ക് കൊളുത്താന്‍പോയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ചയും പൊലീസും വിശ്വാസികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.















