തിരുവനന്തപുരം (6-12-2025): സഹകരണബാങ്കില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ശിക്ഷാവിധി വന്നതിനുപിന്നാലെ ഒളിവിൽ പോയ പ്രതികൾ വർഷങ്ങൾക്കിപ്പുറം പിടിയിൽ. വർഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ബ്രാഞ്ചിലെ സെക്രട്ടറിയായിരുന്ന പി. ശശികുമാറിനെയും ഹെഡ് ക്ലര്‍ക്കായിരുന്ന സി .ശശിധരന്‍ നായരെയുമാണ് വിജിലന്‍സ് പിടികൂടിയത്.
1994 മുതല്‍ 1998 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. ആറ് ഉപഭോക്താക്കളുടെ നിക്ഷേപമായ പതിനെട്ട് ലക്ഷം രൂപ വ്യാജ വായ്‌പാ അപേക്ഷകളും രേഖകളും നിര്‍മിച്ച് കൈവശപ്പെടുത്തിയ കേസില്‍ അഞ്ച് വര്‍ഷം കഠിന തടവും ആയിരം രൂപ പിഴയും 2013ല്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചിരുന്നു.











