ന്യൂദൽഹി : രാജ്യത്തെ മസ്ജിദുകളിലും, മദ്രസകളിലും സിസിടിവി ക്യാമറകൾ സജ്ജമാക്കണമെന്ന ആവശ്യമുന്നയിച്ച് എംപി അരുൺ ഗോവിൽ . മക്ക ഉൾപ്പെടെയുള്ള സൗദി അറേബ്യയിലെ മദ്രസകളിൽ സിസിടിവി ക്യാമറകളുണ്ട്. ഇന്ത്യയിൽ എന്തുകൊണ്ട് അങ്ങനെയില്ല എന്ന ചോദ്യമാണ് അരുൺ ഗോവിൽ ലോക്‌സഭയിൽ ഉന്നയിച്ചത്.
‘ രാജ്യത്തെ സുരക്ഷ ഇനി ഒരു ഓപ്ഷനല്ല, മറിച്ച് ഒരു ആവശ്യകതയാണ്. ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും പള്ളികളിലും കോളേജുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിക്കുമ്പോൾ, പള്ളികളും മദ്രസകളും എന്തിന് ഒഴിവാക്കണം?
ഏതെങ്കിലും മതത്തെ ലക്ഷ്യം വയ്‌ക്കുകയല്ല, മറിച്ച് എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു . “ധാരാളം ആളുകൾ ദിവസേന പള്ളികളും മദ്രസകളും സന്ദർശിക്കുന്നുണ്ട്, അതിനാൽ നഗരത്തിലെ മറ്റ് പൊതുസ്ഥലങ്ങളിലെന്നപോലെ അവിടെയും നിരീക്ഷണം ആവശ്യമാണ്” അദ്ദേഹം പറഞ്ഞു.
ഇസ്ലാമിന്റെ കേന്ദ്രമായ മക്ക ഉൾപ്പെടെ സൗദി അറേബ്യയിലെ പല മദ്രസകളിലും സുരക്ഷാ കാരണങ്ങളാൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മതവികാരങ്ങളെ വ്രണപ്പെടുത്താതെ ഈ സംവിധാനം അവിടെ നടപ്പിലാക്കാൻ കഴിയുമെങ്കിൽ, ഇന്ത്യയിൽ എന്തുകൊണ്ട് കഴിയില്ല?
എല്ലാ മതസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും തുല്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഒരു ഏകീകൃത ദേശീയ സുരക്ഷാ നയം നടപ്പിലാക്കണമെന്ന് അരുൺ ഗോവിൽ ആവശ്യപ്പെട്ടു. അത്തരമൊരു നീക്കം രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും കുറ്റകൃത്യങ്ങൾ തടയുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.















