തിരുവനന്തപുരം:. വൈക്കത്തെ അശോകന്‍-പൊന്നമ്മ ദമ്പതികളുടെ മകള്‍ അഖില അശോകന്‍ പ്രേമത്തെ തുടര്‍ന്ന് മതം മാറി ഹാദിയയായി. അതോടെ മകളുടെ സ്വഭാവവും പാടെ മാറി. പിന്നെ അവള്‍ ഒരിയ്‌ക്കലും അമ്മയെ കാണാന്‍ വന്നില്ല. മരണക്കിടക്കയിലും അമ്മയെ കാണാനെത്താത്ത വിധം മകളുടെ ഹൃദയത്തെ കല്ലാക്കി മാറ്റിയോ അവര്‍ പുതുതായി ചെന്നു ചേര്‍ന്ന മതം? ഈ ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കാരണം മകളെ ഒരു നോക്കുകാണാനാകാതെ അമ്മ അന്ത്യശ്വാസം വലിച്ചു.
ഹോമിയോ പഠിക്കാന്‍ വൈക്കത്ത് നിന്നും സേലത്തേക്ക് പോയ മകള്‍ അഖില അശോകന്‍ പിന്നീട് കൊല്ലം സ്വദേശിയായ സഹപാഠി ഷെഫീന്‍ ജഹാനുമായി പ്രണയത്തിലാകുന്നു. അഖില പിന്നീട് മതം മാറി, ഹാദിയ എന്ന പേര് സ്വീകരിച്ചു. ഇതോടെ ലവ് ജിഹാദ് ആരോപണം ഉയര്‍ന്നു. മകളെ മതം മാറ്റിയവര്‍ക്ക് 25 ലക്ഷം വരെ കിട്ടിയിരിക്കാമെന്ന് അച്ഛനും അമ്മയും ആരോപിച്ചിരുന്നു. മകളെ വിട്ടുകിട്ടാന്‍ അച്ഛന്‍ അശോകനും അമ്മ പൊന്നമ്മയും സുപ്രീംകോടതി വരെ പോയി കേസ് വാദിച്ചു. പക്ഷെ പ്രായപൂര്‍ത്തിയായ മകളെ സ്നേഹിച്ച യുവാവിന്റെ കൂടെ പോകാന്‍ അനുവദിക്കുകയായിരുന്നു കോടതി. അന്ന് കപില്‍ സിബലാണ് ഷെഫീന്‍ ജഹാന് വേണ്ടി വാദിച്ചത് എന്നോര്‍ക്കുക. ഹാജരാകാന്‍ ലക്ഷക്കണക്കിന് രൂപ ഫീസ് വാങ്ങുന്ന കപില്‍ സിബലിനെക്കൊണ്ട് കേസ് വാദിപ്പിക്കാന്‍ ഒരു പാവം ഹോമിയോ ഡോക്ടറായ ഷെഫീന്‍ ജഹാന് എങ്ങിനെയാണ് സാധിക്കുന്നത് എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. കപില്‍ സിബലിന്റെ സാന്നിധ്യമാണ് കേസ് ജയിക്കാന്‍ ഷെഫീന്‍ ജഹാന് തുണയായത്.
പക്ഷെ ഷെഫീന്‍ ജഹാനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പിന്നീട് പുറത്തുവന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ രാഷ്‌ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) യുടെ സജീവ അംഗമാണ് ഷഫീൻ ജഹാൻ എന്ന വിവരം പുറത്തുവന്നു. ഷഫിന് സത്യസരണിയുമായി ബന്ധമുണ്ടെന്നും 2017 ജനുവരിയിൽ ഒരു ക്രിമിനൽ കേസിൽ അദ്ദേഹം കുറ്റക്കാരനായിരുന്നുവെന്നും പൊലീസ് കോടതിയിൽ വെളിപ്പെടുത്തി. എസ്.ഡി.പി.ഐ കേരളയുടെ കോർ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള “തണൽ” എന്ന പേരിലുള്ള വാട്ട്സ് ആപ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഇയാൾ എന്നു പറയപ്പെടുന്നു. ഷഫിൻ എന്നു പേരുള്ള ക്രിമിനൽ കേസുമായി ബന്ധമുണ്ടായിരുന്ന മറ്റൊരാൾ ഇതേ വാട്ട്സ് ആപ്പ ഗ്രൂപ്പിൽ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
പക്ഷെ പിന്നീട് ഹാദിയയെ ഷെഫീന്‍ ജഹാന്‍ ഉപേക്ഷിച്ചുപോയി. പിന്നീട് ഹാദിയ രണ്ടാമത് മറ്റൊരാളെ വിവാഹം കഴിച്ചു. ഖാലിദ് ദസ്തഗീറാണ് ഇപ്പോഴത്തെ ഭര്‍ത്താവ്. എന്താണ് മകളുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് അറിയാന്‍ പോലും അച്ഛന്‍ അശോകന് കഴിയുന്നില്ല. അത്രയ്‌ക്ക് കനത്ത ഇരുമ്പുമറയാണ് മകള്‍ക്ക് ചുറ്റും.
പിന്നീട് മകള്‍ ഒരിയ്‌ക്കലും വീട്ടിലേക്ക് തിരിച്ചുവന്നില്ല. അഖിലയായിരുന്നപ്പോള്‍ തികച്ചും സാധാരണ കുട്ടിയായിരുന്നു. എന്നാല്‍ പുതിയ മതം അവളെ അടിമുടി മാറ്റിക്കളഞ്ഞു. ഹാദിയയുടെ ഹൃദയം കല്ലാക്കി മാറ്റിയെന്നായിരുന്നു അമ്മ പൊന്നമ്മയുടെ പരാതി. കരഞ്ഞുകരഞ്ഞാണ് ആ അമ്മ രോഗിണിയാതും അന്ത്യശ്വാസം വലിച്ചതും. അമ്മയെ മരണക്കിടക്കയിലെങ്കിലും ഒരു നോക്ക് കാണാന്‍ വിടാത്ത ഈ മതം എന്ത് മതമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചോദ്യമുയര്‍ത്തുന്നു. ഒരു അമ്മയുടെ വേദനിക്കുന്ന മനസ്സ് കാണാന്‍ കഴിയാത്ത മതംകൊണ്ട് ആര്‍ക്കാണ് പ്രയോജനമെന്നും ചോദ്യമുയരുന്നു.
















