ഇൻഡോർ : ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച കേസിൽ മുസ്ലീം യുവാവ് പിടിയിൽ. മതസ്വാതന്ത്ര്യം ലംഘിച്ചതിനും ബലാത്സംഗത്തിനും ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയ കേസിൽ മധ്യപ്രദേശിലെ ബർവാനി ജില്ലയിലെ സെന്ധ്വ സിറ്റി പോലീസ്
ആണ് 20 വയസ്സുള്ള തൗസിഫിനെ ഇൻഡോറിൽ നിന്ന് അറസ്റ്റ് ചെയ്തത്.
18 വയസ്സുള്ള ഒരു ആദിവാസി പെൺകുട്ടി പ്രതിക്കെതിരെ ബലാത്സംഗം, നിർബന്ധിത മതപരിവർത്തനം , വിവാഹം കഴിക്കാൻ സമ്മർദ്ദം എന്നിവ ആരോപിച്ച് പരാതി നൽകിയിരുന്നു. പരാതി പ്രകാരം പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ തൗസിഫുമായി സൗഹൃദത്തിലായി. തുടർന്ന് നവംബർ 23 ന് അയാൾ പെൺകുട്ടിയെക്കൊണ്ട് ഒരു വീഡിയോ റെക്കോർഡ് ചെയ്യിപ്പിച്ചു. വീഡിയോയിൽ സ്വന്തം ഇഷ്ടപ്രകാരം താൻ പോകുകയാണെന്നും മാതാപിതാക്കൾ പരാതി നൽകിയാൽ തങ്ങൾക്കെതിരെ കേസെടുക്കരുതെന്നും പെൺകുട്ടി പറഞ്ഞു.
തുടർന്ന് തൗസിഫ് പെൺകുട്ടിയെ ദേവാസിലേക്ക് കൊണ്ടുപോയി, അവിടെ ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തു. തുടർന്ന് തൗസിഫ് പെൺകുട്ടിയോട് ഇസ്ലാമിലേക്ക് മതം മാറാനും വിവാഹം കഴിക്കാനും സമ്മർദ്ദം ചെലുത്തിയെന്നും പരാതിയിൽ ആരോപിക്കപ്പെടുന്നു. പെൺകുട്ടി ഇസ്ലാമിലേക്ക് മതം മാറണമെന്നും ബുർഖ ധരിക്കണമെന്നും അയാൾ ആവശ്യപെട്ടു. ദേവാസിൽ നിന്നും തൗസിഫ് പെൺകുട്ടിയെ സഹോദരി ഹിന ഖാന്റെ വീട്ടിലും താമസിപ്പിച്ചു. പിന്നീട് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
അതേ സമയം തന്റെ മാതാപിതാക്കൾ മഹാരാഷ്‌ട്രയിലേക്ക് പോയിരുന്നെന്നും അവർക്ക് സുഖമില്ലെന്നും പെൺകുട്ടി പറഞ്ഞു. തുടർന്ന് പോലീസ് പെൺകുട്ടിയെ ബർവാനിയിലെ വൺ സ്റ്റോപ്പ് സെന്ററിൽ ആക്കി. മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി തൗസിഫിനെതിരെ പരാതി നൽകി. പ്രതിക്കെതിരെ ബലാത്സംഗം, എസ്‌സി/എസ്ടി നിയമം , മധ്യപ്രദേശ് മതസ്വാതന്ത്ര്യ ഓർഡിനൻസ് 2021 എന്നിവ പ്രകാരം പോലീസ് കേസെടുത്തു.
















