തിരുവനന്തപുരം: ശബരിമല സന്നിധാനം, പമ്പ, നിലയ്‌ക്കല്‍ ഭാഗങ്ങളില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ളം നല്‍കിയതിന് യഥാസമയം ബില്‍തുക നല്‍കാതെ കുടിശ്ശിക വരുത്തിയതിനാല്‍ പിഴ ഇനത്തില്‍ മാത്രം ദേവസ്വം ബോര്‍ഡ് നല്‍കേണ്ടത് 2.30 കോടി രൂപ. പിഴ ഉള്‍പ്പെടെ 15.98 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് കുടിശ്ശിക ഇനത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനുള്ളത്.
കുടിവെള്ള വിതരണവും ടാങ്കുകളുടെ പരിപാലന ചെലവിന്റെയും ഒരു ഭാഗം മാത്രമാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്നത്. 2017 മുതലുള്ള ബില്‍ തുകയാണ് അടയ്‌ക്കേണ്ടത്. തുക അടയ്‌ക്കാതിരിക്കുകയും പിഴ കൂടുതലായി വരികയും ചെയ്തതോടെ ഹൈക്കോടതിയില്‍ കേസായി. ഇതോടെ കുടിശ്ശിക തുക നല്‍കാന്‍ ഇക്കഴിഞ്ഞ നവംബര്‍ 12ന് കോടതി ഉത്തരവിട്ടു. എന്നാല്‍ പിഴയുടെ കാര്യത്തില്‍ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇരുകൂട്ടരും ചേര്‍ന്ന് ഒരു ധാരണ ഉണ്ടാക്കാന്‍ കോടതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 2.30 കോടി രൂപ പിഴ ഇനത്തില്‍ നല്‍കാന്‍ ധാരണയായി. അതാത് മാസമോ ശബരിമല സീസണ്‍ കഴിയുമ്പോഴോ വാട്ടര്‍ അതോറിറ്റിക്ക് ബില്‍ത്തുക നല്‍കിയിരുന്നെങ്കില്‍ ഇത്രയും വലിയൊരു തുക പിഴ ഇനത്തില്‍ വരില്ലായിരുന്നു. അയ്യപ്പഭക്തര്‍ ശബരിമലയില്‍ നല്‍കുന്ന തുകയില്‍ നിന്നാണ് പിഴത്തുക നല്‍കേണ്ടത്. ശബരിമലയുടെ വികസനത്തിനും മറ്റും ചെലവഴിക്കേണ്ട തുകയാണിത്. കോടതി ഇടപെട്ടതോടെ 5 കോടി രൂപ നല്‍കി. ബാക്കി തുക ഇന്ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടാക്കാമെന്നാണ് ബോര്‍ഡ് വാട്ടര്‍ അതോറിറ്റിയെ അറിയിച്ചിരിക്കുന്നത്. ശബരിമലയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടായിട്ടും താരിഫ് നിരക്കില്‍ വാട്ടര്‍ അതേറിറ്റി മാറ്റം വരുത്തിയിട്ടില്ല.
















