ന്യൂദൽഹി : അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യൻ ആയുധങ്ങൾക്ക് ഡിമാൻഡേറുന്നതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് .ഇന്ത്യയുടെ വളർന്നുവരുന്ന ആയുധ വ്യവസായവും ആയുധ കയറ്റുമതിയും ഗണ്യമായ വളർച്ച കൈവരിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . അതേസമയം ചൈനയിൽ നിന്നുള്ള ആയുധ കയറ്റുമതി കുറഞ്ഞുവെന്നും സ്റ്റോക്ക്ഹോം റിപ്പോർട്ടിൽ പറയുന്നു.
ആഗോള ആയുധ വരുമാനം 679 ബില്യൺ ഡോളറായി വർദ്ധിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 5.9 ശതമാനം റെക്കോർഡ് വർധനവ് . അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഈ വളർച്ചയിൽ ഗണ്യമായ സംഭാവന നൽകിയെങ്കിലും, ചൈനീസ് ആയുധ കമ്പനികൾക്ക് വരുമാന നഷ്ടം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഇന്ത്യയുടെ ആയുധ വരുമാനം ഗണ്യമായി വർദ്ധിച്ചു . ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് എന്നിവയുടെ സംയോജിത വരുമാനം 2024 ൽ മാത്രം 8.2 ശതമാനം വർദ്ധിച്ചതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പറയുന്നു.
2023-ൽ 6.9 ബില്യൺ ഡോളറായിരുന്ന ആയുധ വരുമാനം 2024-ൽ 7.5 ബില്യൺ ഡോളറായി ഉയർന്നു. റഡാർ സംവിധാനങ്ങൾക്കും ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾക്കുമുള്ള ആഭ്യന്തര ഓർഡറുകളിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ വരുമാനം 24 ശതമാനം വർദ്ധിച്ചു. ആഗോളതലത്തിൽ 44-ാം സ്ഥാനത്തുള്ള എച്ച്എഎൽ 3.81 ബില്യൺ ഡോളർ നേടി.കപ്പൽ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിന് അന്തർവാഹിനി, യുദ്ധക്കപ്പൽ നിർമ്മാണത്തിൽ നിന്നുള്ള വരുമാനം 9.8 ശതമാനം വർദ്ധിച്ചു.
പ്രതിരോധ മേഖലയിലെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യയുടെ “ആത്മനിർഭർ ഭാരത്” അല്ലെങ്കിൽ സ്വാശ്രയ ഇന്ത്യ പരിപാടിയുടെ വലിയ വിജയമായാണ് ഈ വളർച്ചയെ കാണുന്നത്. പ്രതിരോധ ഉൽപ്പാദനത്തിലെ ഇന്ത്യയുടെ വർദ്ധനവ് പരമ്പരാഗത ആയുധ വിതരണക്കാരെ വെല്ലുവിളിക്കുന്ന ശക്തമായ വ്യാവസായിക വളർച്ചയെ സൂചിപ്പിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
റിപ്പോർട്ട് അനുസരിച്ച്, ചൈനയിലെ മികച്ച 100 ആയുധ നിർമ്മാതാക്കളുടെ സംയോജിത വരുമാനം 10 ശതമാനം കുറഞ്ഞ് 88.3 ബില്യൺ ഡോളറിലെത്തി. പ്രതിരോധ മേഖലയിലെ അഴിമതിയും നേതൃത്വ മാറ്റങ്ങളുമാണ് ഈ ഇടിവിന് കാരണമെന്ന് പറയപ്പെടുന്നു. ചൈനയിലെ മുൻനിര നിർമ്മാതാക്കളായ NORINCO യുടെ വരുമാനത്തിൽ 31 ശതമാനം ഇടിവ് രേഖപ്പെടുത്തി.സൈനിക ഉപഗ്രഹ പദ്ധതികളിലെ കാലതാമസവും അഴിമതി ആരോപണങ്ങളും മൂലം ചെയർമാനെ പുറത്താക്കിയതിനെത്തുടർന്ന് ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപ്പറേഷനിൽ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ചൈനയുടെ ഇടിവ് ഏഷ്യയുടെ മൊത്തത്തിലുള്ള ആയുധ വരുമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും, മറ്റ് പ്രാദേശിക ശക്തികൾ ഈ സാഹചര്യം മുതലെടുത്തു. ദക്ഷിണ കൊറിയയുടെ ആയുധ ഉത്പാദനം 31 ശതമാനം വർധിച്ച് 14.1 ബില്യൺ ഡോളറിലെത്തി. ജപ്പാന്റെ ആയുധ വിപണിയിലും ഗണ്യമായ വളർച്ചയുണ്ടായി.
















