ഇസ്ലാബാദ്: പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നയങ്ങൾ രാജ്യത്തിന് “വിനാശകരം” എന്ന് ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അദ്ദേഹം അഫ്ഗാനിസ്ഥാനുമായി മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു.
റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ വെച്ച് സഹോദരി ഡോ. ഉസ്മ ഖാൻ തന്നെ സന്ദർശിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് 73 കാരനായ ഖാൻ സോഷ്യൽ മീഡിയ പോസ്റ്റിൽ ഇക്കാര്യം പറഞ്ഞത്. അസിം മുനീറിന്റെ നയങ്ങൾ കാരണം തീവ്രവാദം നിയന്ത്രണാതീതമായി വളർന്നിരിക്കുന്നു, അത് എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു, ഉറുദുവിലുള്ള എക്സ് പോസ്റ്റിൽ ഖാൻ പറഞ്ഞു.
പാകിസ്ഥാന്റെ ദേശീയ താൽപ്പര്യങ്ങളിൽ അസിം മുനീറിന് ഒരു ആശങ്കയുമില്ല. പാശ്ചാത്യ ശക്തികളെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്. അന്താരാഷ്‌ട്രതലത്തിൽ തന്നെ ഒരു ‘മുജാഹിദ്’ (ഇസ്ലാമിക പോരാളി) ആയി കാണാൻ വേണ്ടി അദ്ദേഹം മനഃപൂർവ്വം അഫ്ഗാനിസ്ഥാനുമായി സംഘർഷം സൃഷ്ടിച്ചു. രാജ്യത്തെ സ്വന്തം ജനങ്ങൾക്കെതിരായ ഡ്രോൺ ആക്രമണങ്ങളെയും സൈനിക നടപടികളെയും താൻ എതിർക്കുന്നു, ഇത് കൂടുതൽ ഭീകരതയ്‌ക്ക് ആക്കം കൂട്ടുമെന്ന് ഖാൻ പറഞ്ഞു.
മുനീർ ആദ്യം അഫ്ഗാനികളെ ഭീഷണിപ്പെടുത്തി, പിന്നീട് പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളെ പുറത്താക്കി, ഡ്രോൺ ആക്രമണങ്ങൾ നടത്തി, അതിന്റെ അനന്തരഫലങ്ങൾ വർദ്ധിച്ചുവരുന്ന ഭീകരതയുടെ രൂപത്തിൽ നാം ഇപ്പോൾ നേരിടുന്നു. അദ്ദേഹത്തിന്റെ ധാർമ്മിക പാപ്പരത്തം പാകിസ്ഥാനിലെ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും പൂർണ്ണമായ തകർച്ചയിലേക്ക് നയിച്ചുവെന്നും ഇമാൻ ഖാൻ കുറ്റപ്പെടുത്തി.
തന്നെയും ഭാര്യയെയും കെട്ടിച്ചമച്ച കേസുകളിൽ തടവിലാക്കി, ഏറ്റവും മോശമായ മാനസിക പീഡനത്തിന് വിധേയരാക്കി. ഒരു മനുഷ്യനുമായി പോലും സമ്പർക്കം പുലർത്താത്ത വിധത്തിൽ എന്നെ പൂർണ്ണമായി ഏകാന്തതടവിൽ പാർപ്പിച്ചു. നാല് ആഴ്ചയായി ഒരു സെല്ലിനുള്ളിൽ ഒരു മനുഷ്യനുമായി സമ്പർക്കം പുലർത്താൻ കഴിയാതെ അടച്ചു. പുറം ലോകത്തിൽ നിന്ന് എന്നെ പൂർണ്ണമായും ഒറ്റപ്പെടുത്തി, ജയിൽ മാനുവൽ പ്രകാരം ഉറപ്പുനൽകുന്ന അടിസ്ഥാന ആവശ്യങ്ങൾ പോലും ഞങ്ങളിൽ നിന്ന് എടുത്തുകളഞ്ഞു – അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയുടെ വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും, രാഷ്‌ട്രീയ സഹപ്രവർത്തകരുമായുള്ള തന്റെ കൂടിക്കാഴ്ചകൾ ആദ്യം നിരോധിച്ചിരുന്നുവെന്നും ഇപ്പോൾ അഭിഭാഷകരെയും കുടുംബത്തെയും പോലും കാണാൻ കഴിയുന്നത് നിർത്തിവച്ചിരിക്കുകയാണെന്നും ഖാൻ പറഞ്ഞു. ശാരീരിക പീഡനത്തേക്കാൾ കഠിനമായി മാനസിക പീഡനത്തെ കണക്കാക്കപ്പെടുന്നു. എന്നെ കാണാനുള്ള നിയമപരമായ അവകാശം ആവശ്യപ്പെട്ടതിന് എന്റെ സഹോദരി നൊറീൻ നിയാസിയെ റോഡിലേക്ക് വലിച്ചിഴച്ചുവെന്നും അദ്ദേഹം പറഞ്ഞു.
















