വാഷിംഗ്ടണ്‍: റഷ്യ-ഉക്രൈന്‍ യുദ്ധം അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കെ, പുടിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പരസ്യമായി രംഗത്ത് വരികയും റഷ്യ യൂറോപ്പില്‍ നിക്ഷേപിച്ച 16200 കോടി ഡോളര്‍ സൗജന്യമായി ഉക്രൈന് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തതിനിടയ്‌ക്ക് റഷ്യന്‍ പ്രസിഡന്‍റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോദിയുടെ നീക്കം അസാധാരണ ധീരതയെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍. സാമ്പത്തികശക്തിയോടൊപ്പം ആയുധശക്തിയും ചേരുന്ന പുതിയ ആഗോളക്കരുത്തായി ഇന്ത്യ ഉയര്‍ന്നുവരുന്നതിന്റെ വിളംബരം കൂടിയാണ് ഈ ചങ്കൂറ്റമെന്നും വിലയിരുത്തപ്പെടുന്നു. റഷ്യയിലെ പ്രമുഖ എണ്ണക്കമ്പനികളായ ലൂക്കോയില്‍, റോസ് നെഫ്റ്റ് എന്നിവയുടെ എണ്ണവില്‍പനയ്‌ക്ക് യുഎസ് ഉപരോധം പ്രഖ്യാപിച്ചിരിക്കെ പുടിന് ഇന്ത്യയില്‍ വിരുന്നൊരുക്കാന്‍ ശക്തനായ ഒരു നേതാവിനേ കഴിയൂ എന്നും അതാണ് മോദിയെന്നും വിദേശമാധ്യമങ്ങളിലെ ചില ലേഖകര്‍ സ്തുതിയ്‌ക്കുകയും ചെയ്യുന്നുണ്ട്.
എന്തായാലും യൂറോപ്പും യുഎസും റഷ്യയ്‌ക്കും പുടിനും എതിരെ ആക്രമണോത്സുകമായ നീക്കം നടത്തുന്നതിടയിലുള്ള ഇന്ത്യ-റഷ്യ ഉച്ചകോടിക്ക് പുടിനെ ഇന്ത്യയിലെത്തിച്ചത് അപ്രതീക്ഷിത നയതന്ത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2023ല്‍ അന്താരാഷ്ട ക്രിമിനല്‍ കോടതി (ഐസിസി) പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കെ, കടുത്ത സമ്മര്‍ദ്ദത്തിനിടെ തന്നെയാണ് ദല്‍ഹിയില്‍ പുടിനെ എത്തിക്കുന്നത്. മാത്രമല്ല, പുടിനെതിരെ 32 നേറ്റോ രാജ്യങ്ങളും ശക്തമായ നീക്കങ്ങള്‍ നടത്തുന്നതിനാല്‍ പുടിന്റെ സന്ദര്‍ശനം അങ്ങേയറ്റം തലവേദനയുള്ള ഉത്തരവാദിത്വമാണ്. ശക്തമായ സുരക്ഷാവലയമാണ് പുടിന് വേണ്ടി ഇന്ത്യ തീര്‍ക്കേണ്ടിവരുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് പുടിന്റെ സന്ദര്‍ശനമെന്നത് ഇന്ത്യയുടെ രണ്ടും കല്‍പിച്ചുള്ള ശക്തിപ്രഖ്യാപനമായി കരുതപ്പെടുന്നു.
ഒരു വശത്ത് അമേരിക്ക, യുറോപ്യന്‍ യൂണിയന്‍ (European Union) അനുകൂല മാധ്യമങ്ങള്‍ റഷ്യന്‍ നേതാവിനെ ഈ സമയത്ത് വിരുന്ന് വിളിച്ചതില്‍ ശക്തമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുകയാണ്. ഇന്ത്യയില്‍ ജോലി ചെയ്യുന്ന വിദേശരാജ്യങ്ങളിലെ മൂന്ന് നയതന്ത്രപ്രതിനിധികള്‍ പുടിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെതിരെ പരസ്യമായാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ ലേഖനം എഴുതിയത്. ഈ ലേഖനം എഴുതിയ ഫ്രഞ്ച് അംബാസഡറായ തിയറി മത്തു, ജര്‍മ്മനിയുടെ ഹൈകമ്മീഷണറായ ഫിലിപ്പ് അകര്‍മാന്‍, യുകെ ഹൈകമ്മീഷണറായ ലിന്‍ഡി കാമറൂണ്‍ എന്നിവര്‍ക്ക് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വ്യക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. മൂന്നാമത് ഒരു രാജ്യവുമായി ഇന്ത്യ ഏത് തരം ബന്ധമുണ്ടാക്കണം എന്നതിനെക്കുറിച്ച് വിദേശത്തുനിന്നും ഇന്ത്യയില്‍ പണിയെടുക്കാന്‍ എത്തിയ വിദേശനയതന്ത്ര ഉദ്യോഗസ്ഥര്‍ തീരുമാനിക്കേണ്ടെന്ന താക്കീതാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം നല്‍കിയിരിക്കുന്നത്. ഈ സന്ദേശം തന്നെയാണ് പുടിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലൂടെ മോദി ലോകത്തിന് നല്‍കുന്നത്. ദല്‍ഹിയില്‍ ചുവപ്പുപരവതാനി വിരിക്കുക വഴി യുഎസിന്റെയും യൂറോപ്പിന്റെയും കളിപ്പാവയല്ല ഇന്ത്യ എന്നതിന്റെ വിളംബരം തന്നെയാണ് ഇന്ത്യ നടത്തുന്നത്.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും എണ്ണയും ഗ്യാസും വാങ്ങിക്കൊണ്ടിരിക്കെയാണ് റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ യുഎസ് സമ്മര്‍ദ്ദം ചെലുത്തിയത് എന്നോര്‍ക്കണം. അതുപോലെ ഇന്ത്യയിലെ പഹല്‍ഗാമില്‍ പട്ടാപ്പകല്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളെ പാകിസ്ഥാന്‍ ഭീകരര്‍ വെടിവെച്ച് കൊന്നപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോ യുഎസോ പാകിസ്ഥാന്റെ ഭീകരവാദത്തെ അപലപിച്ചില്ല. ഈ ഇരട്ടത്താപ്പുകള്‍ ഇന്ത്യയ്‌ക്ക് സഹിയ്‌ക്കാവുന്നതിലും അപ്പുറമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാകിസ്ഥാനും ബംഗ്ലാദേശും തുര്‍ക്കിയും അടിയന്തരഭീഷണികളാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന പങ്കാളികളെ തന്നെയാണ് ഇന്ത്യ മുന്‍ഗണന നല്‍കുക. അവിടെത്തന്നെയാണ് പുടിന്റെ പ്രസക്തിയും.
















