കൊളംബോ: ശ്രീലങ്കയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റ് സൃഷ്ടിച്ച വിനാശകരമായ നാശനഷ്ടങ്ങൾക്കിടയിൽ ഒരു യഥാർത്ഥ സുഹൃത്ത് എന്ന നിലയിൽ ഇന്ത്യ വീണ്ടും സ്വന്തം കടമ നിറവേറ്റിയെന്ന് വേണം പറയുവാൻ. ഓപ്പറേഷൻ സാഗർ ബന്ധു എന്ന പേരിൽ ശ്രീലങ്കയിൽ ഇന്ത്യ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിലൊന്നാണിത്. ശ്രീലങ്കയിലെ ദുരന്തബാധിതരായ ജനങ്ങളെ സഹായിക്കാൻ മാലാഖമാരെപ്പോലെ ഇന്ത്യൻ സായുധ സേനയിലെ സൈനികർ എത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഈ സഹായത്തിന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരസ്യമായി നന്ദി പറഞ്ഞു. ഇതോടൊപ്പം ഈ ദുഷ്‌കരമായ സമയത്ത് പിന്തുണ നൽകിയതിന് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനും ഇന്ത്യൻ ജനങ്ങൾക്കും നന്ദി അറിയിച്ചു.
പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് ജയസൂര്യ
“ഈ ദുഷ്‌കരമായ സമയങ്ങളിൽ ശ്രീലങ്കയ്‌ക്കൊപ്പം നിന്നതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇന്ത്യയിലെ ജനങ്ങൾ എന്നിവരോട് ഞാൻ നന്ദിയുള്ളവനാണ്,” -ജയസൂര്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ എഴുതി.
ഇതിനു പുറമെ ശ്രീലങ്കയിലെ പ്രമുഖ പത്രപ്രവർത്തകൻ അസം അമീനും നന്ദി രേഖപ്പെടുത്തി. “നമ്മുടെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലെന്നപോലെ നിങ്ങളുടെ പിന്തുണയും നമ്മുടെ സൗഹൃദത്തിന്റെ യഥാർത്ഥ ശക്തി കാണിക്കുന്നു. ഞങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അവിടെ ഉണ്ടായിരുന്നതിന് നന്ദി.” – അസം അമിൻ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ വ്യോമസേന പൈലറ്റുമാർ മാലാഖമാരായി
അമീൻ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ ഒരു ശ്രീലങ്കൻ സ്ത്രീ ഇന്ത്യൻ വ്യോമസേന പൈലറ്റിന് നന്ദി പറയുന്ന കഴ്ചയാണ് കാണാൻ സാധിക്കുന്നത്. “വെള്ളപ്പൊക്കത്തിനിടയിലെ മനോഹരമായ നിമിഷം: തന്റെ കുടുംബത്തെ രക്ഷിക്കാൻ സഹായിച്ച ഇന്ത്യൻ വ്യോമസേന പൈലറ്റിന് ഒരു ശ്രീലങ്കൻ അമ്മ നന്ദി പറയുന്നു. നാശനഷ്ടങ്ങൾക്കിടയിലും മനുഷ്യത്വം തിളങ്ങുന്നു. ദയയ്‌ക്ക് അതിരുകളില്ല” – എന്ന അടിക്കുറിപ്പോടെയാണ് അസം ഫോട്ടോ പോസ്റ്റ് ചെയ്തത്.
കൂടാതെ വെള്ളപ്പൊക്കത്തെത്തുടർന്ന് ഇന്ത്യ ഇതുവരെ 53 ടൺ ദുരിതാശ്വാസ വസ്തുക്കൾ ശ്രീലങ്കയ്‌ക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ ശ്രീലങ്കയെ തുടർന്നും സഹായിക്കുമെന്നും നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
പഴകിയ സാധനങ്ങൾ അയച്ച് പാകിസ്ഥാൻ
അതേ സമയം പാകിസ്ഥാൻ ദുരിതാശ്വാസത്തിനെന്ന പേരിൽ ശ്രീലങ്കയിലേക്ക് അയച്ചത് കാലാവധി കഴിഞ്ഞ സാമഗ്രികൾ. ശ്രീലങ്കയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനാണ് സോഷ്യൽ മീഡിയയിൽ ദുരിതാശ്വാസ പാക്കേജുകളുടെ ഫോട്ടോകൾ പങ്ക് വച്ചത് . വെള്ളപ്പൊക്ക ബാധിത രാജ്യത്തിനുള്ള രാജ്യത്തിന്റെ പിന്തുണയെ പുകഴ്‌ത്തിയായിരുന്നു പോസ്റ്റ് . എന്നാൽ അതിൽ നിന്ന് തന്നെ കാലാവധി കഴിഞ്ഞ സാമഗ്രികളാണ് അയച്ചതെന്ന് വ്യക്തമായി. പല പാക്കേജുകളിലും “EXP: 10/2024” എന്ന ലേബൽ ഉണ്ടായിരുന്നു. 2024 ഒക്ടോബറിൽ കാലഹരണപ്പെട്ട വസ്തുക്കൾ ദുരിതാശ്വാസത്തിനെന്ന പേരിൽ അയച്ച് ലോകത്തിന് മുന്നിൽ പ്രശസ്തി നേടാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ഇത്തരം പ്രവൃത്തികൾ മനുഷ്യമനസാക്ഷിയ്‌ക്ക് പോലും നിരക്കാത്തതാണെന്ന് കാട്ടി ശ്രീലങ്കൻ മാധ്യമപ്രവർത്തകർ അടക്കം രംഗത്തെത്തി.
ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്
ദിത്വ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങൾ ശ്രീലങ്ക ഇപ്പോൾ നേരിടുകയാണ്. നവംബർ 16 ന് ആരംഭിച്ച കഠിനമായ കാലാവസ്ഥയ്‌ക്ക് ശേഷം 330 ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 370 പേരെ കാണാതായി, 1.1 ദശലക്ഷത്തിലധികം ആളുകളെ ഇത് ബാധിച്ചു. തുടർന്ന് ഓപ്പറേഷൻ സാഗർ ബന്ധു എന്ന പേരിൽ ഇന്ത്യ ഒരു പ്രധാന ദുരിതാശ്വാസ പ്രവർത്തനം ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന എന്നിവയിൽ നിന്നുള്ള ടീമുകൾ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ രംഗത്തുണ്ട്.
















