പത്തനംതിട്ട: സ്വര്‍ണ്ണക്കൊള്ളയ്‌ക്ക് കൂട്ടുനിന്നവര്‍ ദേവസ്വം ബോര്‍ഡിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും തടഞ്ഞ് വന്‍ സാമ്പത്തിക തിരിമറി നടത്തി. ആനുകൂല്യങ്ങള്‍ക്ക് വര്‍ഷങ്ങളായി ബോര്‍ഡ് ആസ്ഥാനത്ത് കയറി ഇറങ്ങുന്ന മുന്‍ ജീവനക്കാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു ആനുകൂല്യങ്ങള്‍ തടഞ്ഞത്. എന്നാല്‍ പ്രതിസന്ധി തീര്‍ന്നിട്ടും ആനുകൂല്യം നല്‍കാന്‍ ബോര്‍ഡ് തയാറായിട്ടില്ല.
2019 മുതല്‍ പെന്‍ഷന്‍ പറ്റിയവര്‍ക്കാണ് ഈ ദുര്‍ഗതി. ദേവസ്വം അക്കൗണ്ട്‌സ് ഓഫീസാണ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്.
പെന്‍ഷന്‍കാരുടെ സര്‍വീസ് ബുക്കും അനുബന്ധ രേഖകളും പരിശോധിച്ച് അക്കൗണ്ട്‌സ് ഓഫീസര്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചതായി ജീവനക്കാരെ ഫോണിലൂടെ അറിയിക്കും. തുടര്‍ന്ന് അവരെ വിളിച്ചുവരുത്തി പണം സ്വീകരിച്ചതായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിട്ട് വാങ്ങിയ ശേഷം അന്നുതന്നെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടുകയായിരുന്നു രീതി. പക്ഷേ 2019ന് ശേഷം രേഖകള്‍ ഒപ്പിട്ടു വാങ്ങുന്നതല്ലാതെ ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാറില്ല. എന്നാല്‍ പെന്‍ഷന്‍ തുക അടുത്ത മാസം മുതല്‍ ബാങ്കില്‍ കൃത്യമായി എത്തുന്നുണ്ട്. വിവരം തിരക്കുന്നവരോട് സാമ്പത്തിക പ്രതിസന്ധി മാറുംവരെ കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് പതിവ്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പലര്‍ക്കും അനുകൂല്യങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി പണം ലഭിക്കാത്തവരും നിരവധി.
അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ എന്നിവരാണ് ഈ ക്രമക്കേടിന് പിന്നില്‍. എന്നാല്‍ ബാങ്ക് അക്കൗണ്ട്‌സ് രേഖകളില്‍ ദേവസ്വം ബോര്‍ഡിന് വന്‍ കരുതല്‍ നിക്ഷേപം ഉണ്ടെന്ന് വ്യക്തം. കൂടാതെ മാസം തോറും കോടിക്കണക്കിന് രൂപാ ബോര്‍ഡില്‍ നിന്നും അക്കൗണ്ടിലേക്ക് എത്താറുമുണ്ട്.
പരമാവധി ഗ്രാറ്റുവിറ്റി ഇപ്പോള്‍ 14 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ തുകയും പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യുന്ന തുകയുമാണ് യഥാസമയം വിതരണം ചെയ്യാന്‍ മടിക്കുന്നത്. ദേവസ്വം ഉന്നതര്‍ പണം തിരിമറി നടത്തുന്നതായാണ് പെന്‍ഷന്‍കാര്‍ പറയുന്നത്.
ഭരണസമിതിയുടെ ഒത്താശയോടെ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ മൂന്നു വര്‍ഷം തുടര്‍ന്ന മനു എന്ന ഉദ്യോഗസ്ഥനാണ് ഇതിനു കരുക്കള്‍ നീക്കുന്നത്.
സാധാരണ ഈ തസ്തികയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സിപിഎമ്മുകാരനായ ഈ ഉദ്യോഗസ്ഥനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് നേരത്തെ ഉയര്‍ന്നിരുന്നു.
ശബരിമല അരവണ വിതരണം പഞ്ചമി പായ്‌ക്ക് എന്ന കമ്പനി ഏറ്റെടുത്തപ്പോള്‍ വിതരണ ചുമതല ഇയാള്‍ക്കായിരുന്നു. കമ്പ്യൂട്ടറില്‍ തിരിമറി നടത്തി വന്‍തുക തട്ടി എന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച അന്വേഷണം എങ്ങും എത്തിയിട്ടില്ല.
















