ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമിച്ച മുസ്‌ലിം യുവാവിനെതിരെ ലവ് ജിഹാദ് ആരോപിച്ച് പ്രതിഷേധം കടുത്തതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഗോണ്ടില്‍ നിന്നുള്ള മുസ്ലിം യുവാവ് സാജിദും പെൺകുട്ടിയും തമ്മിലുള്ള പ്രണയം മത പരിവർത്തനത്തിനുള്ള ഗൂഢാലോചന ആണെന്നാണ് ഗ്രാമവാസികളും ആരോപിക്കുന്നത്.
നിർബന്ധിത മതപരിവർത്തനത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതിനും സാജിദിനെ അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചിരിക്കുകയാണെന്ന് ഒരു പൊലീസ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.ഉത്തർപ്രദേശിലെ ബസ്‌തി ജില്ലയിലാണ് സംഭവം. ക്രമസമാധാനപാലനത്തിനായി കൂടുതൽ സേനയെ ഗ്രാമത്തിൽ വിന്യസിച്ചിട്ടുണ്ട്.
സനാതനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ യോഗി ആദിത്യനാഥ്
സനാതന ധർമ്മത്തിന് എതിരെയുള്ള ഇടപെടലുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മതപരിവർത്തനം, ലവ് ജിഹാദ്, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ ശബ്ദം ഉയർത്തണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സനാതന വിരുദ്ധ പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കരുതെന്നും, ഇന്ത്യയുടെയും ആഗോള മാനവരാശിയുടെയും മുഴുവൻ സൃഷ്‌ടിയുടെയും സുരക്ഷയ്‌ക്ക് അത് സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. അയോധ്യയിലെ ശ്രീരാമജന്മഭൂമിയിൽ ധർമ പതാക അഭിമാനത്തോടെ പറക്കുന്നതുപോലെ, എല്ലാ സനാതനികളുടെ വീടുകളിലും സനാതന ധർമ്മത്തിന്റെ പതാക പാറുന്നത് കാണണമെന്നും യോഗി പറഞ്ഞിരുന്നു.
ലവ് ജിഹാദിനെതിരെ ഹിന്ദു സംഘടനകള്‍
‘ലവ് ജിഹാദ്’ ആരോപിച്ച് ഹിന്ദു സംഘടനകള്‍ സാജിദിന്റെ വിവാഹത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഈ സംഘടനകള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ബസ്‌തി പൊലീസ് സൂപ്രണ്ട് അഭിനന്ദൻ വ്യക്തമാക്കി.പരശുരാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സാജിദ് എന്ന മുസ്‌ലിം യുവാവ് വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ച ദലിത് പെൺകുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയായിരുന്നു അറസ്റ്റും കേസെടുക്കലും. പെൺകുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചപ്പോഴാണ് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയെന്നും സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തെന്നും എസ്‌പി പറഞ്ഞു.
















