തിരുവനന്തപുരം: പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ പോലീസ് നാടകം. ബുധനാഴ്ച രാഹുലിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ പോലീസ് റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നും നാളെയുമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കാനുള്ള ശ്രമം മാത്രമാണ് പോലീസ് നടത്തുന്നതെന്നാണ് സൂചന.
രാഹുലിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ ജോബിയെ കണ്ടെത്താനും ശ്രമിക്കുന്നില്ല. യുവതിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ പാലക്കാടുള്ള ഫ്‌ലാറ്റില്‍ ഇന്നലെ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. അതേസമയം രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായുള്ള സംശയത്തെ തുടര്‍ന്ന് പോലീസിന്റെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ആക്രമണത്തിനെതിരെ ഓരോ ജില്ലയിലും കേസ് എടുക്കാൻ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നിർദേശം. പുറത്തുവിട്ട ചിത്രങ്ങൾ പലതും വിവാദമായതോടെ പോസ്റ്റ് ഇട്ടവർ പിൻവലിച്ചിരുന്നു.
പരാതിക്കാരിക്ക് മനോവിഷമം ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ തടയേണ്ടതുണ്ട് എന്ന നിരീക്ഷണത്തിലാണ് നടപടി. സമൂഹമാധ്യമങ്ങൾ വഴിയും മെസ്സേജിങ് പ്ലാറ്റ്ഫോമുകൾ വഴിയും യുവതിയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഒരു വിവാഹചിത്രവും പരാതിക്കാരിയുടേതെന്ന പേരിൽ പ്രചരിച്ചിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരെയും പ്രതിചേർത്തു. അതിജീവിതയെ അപമാനിച്ച കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. കേസിൽ രാഹുൽ ഈശ്വർ അഞ്ചാം പ്രതിയും രഞ്ജിത പുളിക്കൻ ഒന്നാംപ്രതിയും അഡ്വ. ദീപ ജോസഫ് രണ്ടാം പ്രതിയുമാണ്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പോലീസിന്റെ നിർണായക നീക്കം.
യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൈബറിടങ്ങളിലൂടെയും തന്റെ യുട്യൂബ് ചാനലിലൂടെയും അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ രാഹുൽ ഈശ്വർ നിരന്തരം പോസ്റ്റുകളും വിഡിയോകളും ഇട്ടിരുന്നു. പരാതിയെ തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.
ബലാത്സംഗ കേസുകളിലെ ഇരകളുടെ പേരോ ഏതെങ്കിലും തരത്തിലുള്ള ഐഡന്റിറ്റിയോ പുറത്തുവിടുകയോ, പ്രചരിപ്പിക്കുയോ ചെയ്യുന്നവർക്ക് ഇന്ത്യൻ പീനൽ കോഡ് വകുപ്പ് 228-A പ്രകാരം 2 വർഷം തടവും, പിഴയും ശിക്ഷ ലഭിക്കുന്നതാണ്. വകുപ്പ് പ്രകാരം ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയായ വ്യക്തിയുടെ പേര്, വിലാസം അല്ലെങ്കിൽ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഏതെങ്കിലും വിവരങ്ങൾ (IPC യുടെ 376, 376A, 376AB, 376B, 376C, 376D, 376DA, 376DB, 376E എന്നീ വകുപ്പുകൾ പ്രകാരമുള്ളവ ഉൾപ്പെടെ) പ്രസിദ്ധീകരിക്കുന്നതോ അച്ചടിക്കുന്നതോ നിയമവിരുദ്ധമാണ്.
















