ബെംഗളൂരു: ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തില്‍ സംഘടിപ്പിച്ച ലക്ഷകണ്ഠ ഗീതാപാരായണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം സുവര്‍ണ തീര്‍ത്ഥമണ്ഡപം അദ്ദേഹം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍, സംന്യാസിമാര്‍, പണ്ഡിതന്മാന്‍ എന്നിവരോടൊപ്പമാണ് പ്രധാനമന്ത്രി ലക്ഷകണ്ഠ ഗീതാപാരായണത്തില്‍ പങ്കാളിയായത്.
ഒരു ലക്ഷം ആളുകള്‍ ഒരുമിച്ച് ഒരേസ്വരത്തില്‍ ഗീതാ ശ്ലോകങ്ങള്‍ ചൊല്ലുന്നത് അവിസ്മരണീയ അനുഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്രത്തില്‍ ധര്‍മധ്വജം ഉയര്‍ത്തിയതിനെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. കൃഷ്ണമഠം സന്ദര്‍ശിച്ച ശേഷം മോദി അസംബ്ലി ഹാളിലെത്തി ഭഗവദ് ഗീതയുടെ 18-ാം അധ്യായത്തിലെ സമാപന ശ്ലോകങ്ങള്‍ പാരായണം ചെയ്തു.
പുട്ടിഗെ മഠാധിപതി സുഗുണേന്ദ്ര തീര്‍ത്ഥ സ്വാമിജി മോദിക്ക് ഭാരത ഭാഗ്യ വിധാത എന്ന പദവി നല്‍കി. മയില്‍പ്പീലികളാല്‍ മനോഹരമാക്കിയ സ്വര്‍ണനിറത്തിലുള്ള തലപ്പാവ് പ്രധാനമന്ത്രിയെ അണിയിച്ചു. കാശി ഇടനാഴിയുടെ മാതൃകയില്‍ ഉഡുപ്പി ഇടനാഴി വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട്, മന്ത്രിമാരായ ബൈരതി സുരേഷ്, എംപിമാരായ കോട്ട ശ്രീനിവാസ് പൂജാരി, രാഘവേന്ദ്ര, ബിജെപി സംസ്ഥാന പ്രസിഡന്റ് ബി. വൈ. വിജയേന്ദ്ര എന്നിവര്‍ സന്നിഹിതരായിരുന്നു. ധര്‍മസ്ഥല ധര്‍മാധികാരിയും രാജ്യസഭാംഗവുമായ വീരേന്ദ്ര ഹെഗ്‌ഡെ അദ്ദേഹത്തെ സ്വാഗതം ചെയ്തു. പതിനെട്ടാം അധ്യായത്തിലെ അവസാന ശ്ലോകങ്ങളുടെ കൂട്ടായ പാരായണത്തോടെയാണ് പരിപാടി അവസാനിച്ചത്.

ശ്രീകൃഷ്ണ മഠത്തിന്റെ അങ്കണത്തിലും പരിസരങ്ങളിലുമായി തടിച്ചുകൂടിയ ഒരു ലക്ഷത്തിലധികം ഭക്തരാണ് പ്രധാനമന്ത്രിക്കൊപ്പം ഒരേ സ്വരത്തില്‍ ഭഗവദ്ഗീത പാരായണം ചെയ്തത്.
ലക്ഷകണ്ഠ ഗീതാ പാരായണം സംഘടിപ്പിച്ചതിന് പര്യായ പുട്ടിഗെ മഠാധിപതി സുഗുണേന്ദ്ര തീര്‍ത്ഥ സ്വാമിജിയെ മോദി അഭിനന്ദിച്ചു. യുവതലമുറയെ ഭഗവദ് ഗീതയുമായി ബന്ധിപ്പിക്കുന്ന സനാതന സാംസ്‌കാരിക പ്രചാരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജഗദ് ഗുരു മാധവാചാര്യ സ്ഥാപിച്ച ഉഡുപ്പിയെ അന്നപ്രസാദ പാരമ്പര്യത്തിലൂടെ വേദപഠനത്തിനും ഭക്തിക്കും സേവനത്തിനുമുള്ള പുണ്യ കേന്ദ്രമായി വിശേഷിപ്പിച്ച അദ്ദേഹം, ദാസ പാരമ്പര്യത്തിന്റെയും കനകദാസന്റെയും സംഭാവനകളെ ഊന്നിപ്പറഞ്ഞു.
സര്‍വജന സുഖായ, സര്‍വജന ഹിതായ എന്ന ഭഗവദ് ഗീതയുടെ സാര്‍വത്രിക ക്ഷേമ സന്ദേശം സബ്കാ സാത്ത്, സബ്കാ വികാസ് എന്ന തത്വവുമായി യോജിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൈവീകമായ സുദര്‍ശന ചക്രം രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യം വച്ചുള്ളതാണ്. ശത്രുക്കളെ ദൂരത്തുനിന്ന് തകര്‍ത്തുകളയാന്‍ സാധിക്കുമെന്നതിനാലാണ് വ്യോമസേനയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന് സുദര്‍ശനചക്രം എന്ന പേര് നല്‍കിയത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















