തിരുവനന്തപുരം: ശബരിമലയിൽ പ്രസാദം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ദ്രവ്യങ്ങളിൽ വ്യാജൻ കലർത്തുന്നതാരാണ്? ആസൂത്രിതമായ ഈ നീച പ്രവൃത്തിക്കുപിന്നിൽ ദേവസ്വം ബോർഡിലെ കരാർ ഗൂഢസംഘമാണെന്ന് ദേവസ്വം വിജിലൻസ് സൂചന നൽകുന്നു. ശബരിമലയിൽ മാത്രമല്ല, കേരളത്തിലെ അഞ്ചു ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലും വ്യാജവസ്തുക്കൾ വ്യാപകമാണെന്നാണ് പേരും പദവിയും വെളിപ്പെടുത്തില്ലെന്ന ഉറപ്പിൽ
വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്.
കരാർ ലോബിയുടെ ഭാഗമായി ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ, സർക്കാർ തലത്തിലുള്ള മുതിർന്നവർ, മന്ത്രിമാരുടെ ബിനാമിമാർ, മന്ത്രിമാരുടെ ഓഫീസുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ, രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടെ വൻ ശൃംഖല ഉണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. എന്നാൽ, ഔദ്യോഗികമായ അന്വേഷണം പ്രഖ്യാപിച്ച് നടത്താതെ ഇക്കാര്യങ്ങൾ പുറത്തുപറയാനോ റിപ്പോർട്ടു നൽകാനോ പോലും പറ്റില്ലെന്ന് വസ്തുതകൾ മനസ്സിലാക്കിയ ഉദ്യോഗസ്ഥർ പറയുന്നു.
ഏറ്റവും വലിയ വ്യാജ വിളയാട്ടം എണ്ണയുടെ ഉപയോഗത്തിലാണ്. ദേവസ്വം ബോർഡ് എണ്ണക്കച്ചവടം ഓരോ ക്ഷേത്രത്തിനും കരാർ കൊടുക്കുകയാണ്. ഈ കരാർ ലേലം വിളിച്ചാണ കൊടുക്കുന്നതെങ്കിലും വിതരണം ചെയ്യുന്ന വസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കാനോ നിലവാരം കാത്തുസൂക്ഷിക്കാനോ സംവിധാനമില്ല. ക്ഷേത്രത്തിനുള്ളിലേക്ക് വിളക്ക് തെളിക്കാൻ വിശ്വാസികൾ അതത് ക്ഷേത്രങ്ങളിൽ ലഭ്യമാകുന്ന കടകളിൽനിന്നു വാങ്ങിക്കൊടുക്കുന്ന എണ്ണയുടെ ഗുണമേന്മയെപ്പറ്റി ശാന്തിക്കാരും തന്ത്രിമാരും പരാതി പറഞ്ഞിട്ടുള്ളതാണ്. എണ്ണ വിൽപ്പനയ്‌ക്ക് കരാർ എടുക്കേണ്ടിവരുന്നത് വലിയ നിരക്കിലാണ്. വലിയ ക്ഷേത്രങ്ങളിൽ കോടികൾ മുടക്കിയാണ് ലേലം കൊള്ളുന്നത്. വിൽപ്പന ലാഭകരമാക്കാൻ വിലകുറഞ്ഞതും ഗുണം കുറഞ്ഞതുമായ എണ്ണ സംഘടിപ്പിച്ചാണ് വിൽക്കുന്നത്.
കരാറുകാർക്ക് എണ്ണ വിൽക്കുന്ന കരാറുകാരുടെ സംഘമുണ്ട്. ഇവർക്ക് ദേവസ്വം ബോർഡിലെ ഉന്നതരുമായി ഇടപാടുണ്ട്. ബോർഡ് ഉദ്യോഗസ്ഥരാണ് ക്ഷേത്രങ്ങളിലെ വിൽപ്പനക്കാർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ അനൗദ്യോഗികമായി കൊടുക്കുന്നത്. അശുദ്ധവും വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ ഉണ്ടാക്കുന്ന, കൃത്രിമമായി നിർമ്മിക്കുന്ന വിളക്കെണ്ണ് നിർമ്മിക്കുന്ന വ്യാജകേന്ദ്രങ്ങൾ പോലും കണ്ടെത്തിയ സംഭവമുണ്ട്. ക്ഷേത്രത്തിന് അശുദ്ധി വരുത്താൻ ചിലർ സംഘടിതമായി ഈ കാര്യത്തിൽ ചിലർ ആസൂത്രണം നടത്തുകയും ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു. ഈ വാർത്തകൾ സത്യമാണെന്ന് ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ട്. പക്ഷേ ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയിട്ടും ഗൗരവമായി കാണാൻ അധികൃതർ തയാറായിട്ടില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ഈ പ്രവർത്തനങ്ങൾക്കു പിന്നിൽ ചില മതതീവ്ര സംഘടനകളുടെ ദുഷ്ടലാക്കുകളുമുണ്ടെന്ന് ആരോപണങ്ങളും ഉയർന്നിട്ടുള്ളതാണ്.
ശബരിമലയിൽെ നെയ്യ് വിതരണം നടത്തുന്ന കരാർ വ്യാജ ദ്രവ്യം നൽകുന്നുവെന്ന കണ്ടെത്തലുകൾ മുമ്പ് ഉണ്ടായിട്ടുണ്ട്. നെയ്‌ക്കു പകരം ഡാൽഡയോ കൃത്രിമ വസ്തുക്കളോ ഉപയോഗിക്കുന്നുവെന്ന വാർത്തകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. പക്ഷേ, കരാർ കിട്ടാത്തവർ നൽകുന്ന വ്യാജ പരാതി എന്നുപറഞ്ഞ് തള്ളുകയാണ് ദേവസ്വം ബോർഡ് അധികൃതരുടെ പതിവ്.
ശബരിമലയിലെ പ്രസാദമായ അരവണയും അപ്പവും നിർമ്മിക്കുന്നതിനുള്ള ശർക്കരയിലെ നിലവാരക്കുറവ് ഹൈക്കോടതിതന്നെ കണ്ടെത്തിയിട്ടുള്ളതാണ്. ഏലയ്‌ക്ക, ചുക്ക് തുടങ്ങിയ ദ്രവ്യങ്ങളുടെ ഗുണവും നിലവാരം കുറഞ്ഞതാണെന്ന് കോടതി കണ്ടെത്തി, ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ കണ്ടെത്തലാണ് ശബരിമലയിലെ തേൻ വ്യാജമോ ആസിഡ് നിറക്കാനുപയോഗിച്ച കണ്ടൈനറുകളിൽ സൂക്ഷിച്ചതോ ആണെന്ന കണ്ടെത്തൽ.
ഗുരുതര വീഴ്ചയാണിത്. റബ്ബർ സംസ്‌കരണത്തിനുപയോഗിക്കുന്ന, ഏറെ വിഷാംശമുള്ള ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളിലാണ് കരാർ നൽകിയ റെയ്‌കോ എന്ന സ്ഥാപനം ശബരിമലയിൽ പൂജക്കും നൈവേദ്യത്തിനുമുള്ള തേൻ എത്തിച്ചതെന്ന് കണ്ടെത്തിയത് ദേവസ്വം വിജിലൻസാണ്. ഇതിനെ തുടർന്ന് കരാറുകാർക്ക് എക്‌സിക്യൂട്ടീവ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് തേൻ ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. ശബരിമലയിലേക്ക് കൊണ്ടുപോകുന്ന ഭക്ഷ്യ വസ്തുക്കളും വഴിപാട് ദ്രവ്യങ്ങൾ പോലും ദേവസ്വം ബോർഡ് പമ്പയിലും സന്നിധാനത്തും സ്ഥാപിച്ചിട്ടുള്ള പരിശോധനാ ലാബിൽ പരിശോധിക്കാറുണ്ട്. എന്നാൽ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കരാറുകാർക്ക് എക്‌സിക്യൂട്ടീവ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
റെയ്ഡ്‌കോ പൊതുമേഖല സ്ഥാപനമാണ്. കഴിഞ്ഞ ആഴ്ചയാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇപ്പോൾ നൽകിയത് പ്രാഥമിക റിപ്പോർട്ട് ആണ്.
ശബരിമലയിലെ മാത്രമല്ല, കേരളത്തിലെ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലെല്ലാം നടക്കുന്നത് ഇത്തരത്തിലുള്ള ഇടപാടുകളാണെന്നും കരാറുകാരും കള്ളക്കച്ചവടക്കാരും രാഷ്‌ട്രീയക്കാരും ഭരണ നിർവഹണക്കാരും ഈ ഇടപാടുകളുടെ ശൃംഖലയിൽ പങ്കാളികളാണെന്നതിനാൽ കൃത്യമായ അന്വേഷണം നടക്കുന്ന കാര്യം സംശയമാണെന്നാണ് പലരും വിശ്വസിക്കുന്നത്.
















