ന്യൂദല്‍ഹി: രാജ്യമാകെ ഭരണഘടനയുടെ മഹത്വവും പവിത്രതയും മൂല്യവും ആഘോഷിച്ചു. ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാര്‍ഷികവും ഭരണഘടനാദിനം ആഘോഷിക്കാന്‍ തുടങ്ങിയതിന്റെ 11-ാം വര്‍ഷവുമായിരുന്നു ഇന്നലെ.
ഭരണഘടനാദിനത്തില്‍ കടമകള്‍ നിറവേറ്റണമെന്ന് ഓര്‍മിപ്പിച്ച് രാജ്യത്തെ പൗരന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന കത്തയച്ചു. സംവിധാന്‍ സദന്‍ സെന്‍ട്രല്‍ ഹാളിലെ ഭരണഘടനാദിനാഘോഷത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്തു. ഭരണഘടനയുടെ ആമുഖം രാഷ്‌ട്രപതി വായിക്കുകയും മറ്റുള്ളവര്‍ ഏറ്റുവായിക്കുകയും ചെയ്തു. ഭരണഘടനയുടെ മലയാളം, മറാത്തി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലുങ്ക്, ഒഡിയ, ആസാമീസ് എന്നീ ഭാഷകളിലുള്ള ഡിജിറ്റല്‍ പതിപ്പുകളും പ്രകാശനവും രാഷ്‌ട്രപതി നിര്‍വഹിച്ചു.
കൊളോണിയല്‍ മനോഭാവമുപേക്ഷിച്ച് രാജ്യത്തെ ദേശീയ മനോഭാവത്തോടെ മുന്നോട്ടു നയിക്കാനുള്ള മാര്‍ഗ നിര്‍ദേശമാണ് ഭരണഘടനയെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഭരണഘടനാ ശില്പികളുടെ നിസ്വാര്‍ത്ഥ സംഭാവനകളാണ് ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാക്കിയതെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഭാരതമൊന്നാണെന്നും എന്നുമൊന്നായിരിക്കുമെന്നും നമ്മുടെ ഭരണഘടനയുടെ ആത്മാവ് തെളിയിച്ചിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്, വളരെ വേഗം നമ്മള്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍, കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, കിരണ്‍ റിജിജു, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരും വേദിയിലുണ്ടായിരുന്നു. കേന്ദ്ര മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും പങ്കെടുത്തു. 2015 മുതലാണ് എല്ലാ വര്‍ഷവും നവംബര്‍ 26 ഭരണഘടനാദിനമായി, ആചരിക്കാന്‍ തുടങ്ങിയത്.











