ന്യൂദൽഹി: അടുത്ത കോമൺവെൽത്ത് ഗെയിംസ് ഗുജറാത്തിൽ നടക്കും. 2030 ലാണ് അഹമ്മദാബാദ് കോമൺവെൽത്ത് ഗെയിംസ്. ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചു. കോമൺവെൽത്ത് അംഗരാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ കോമൺവെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിൽ ഭാരതത്തിന്റെ ആവശ്യം അംഗീകരിച്ചു. ഈ വർഷം ഒക്ടോബറിൽ കോമൺവെൽത്ത് സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ബോർഡ് അഹമ്മദാബാദിനെ സിഡബ്ല്യുജി 2030ന്റെ നിർദ്ദിഷ്ട ആതിഥേയ നഗരമായി ശുപാർശ ചെയ്തതായി പ്രഖ്യാപിച്ചു.
ഇത് ഒളിമ്പിക്‌സ് ഭാരതത്തിൽ നടത്തുക എന്ന ദീർഘ ലക്ഷ്യത്തിലേക്കുള്ള വഴികൂടി തുറക്കുകയാണ്. ഈ തീരുമാനത്തെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷ പി.ടി. ഉഷ സ്വാഗതം ചെയ്തു.
കോമൺവെൽത്ത് സ്‌പോർട്‌സ് ഇവാലുവേഷൻ കമ്മിറ്റി നടത്തിയ സമഗ്രമായ വിലയിരുത്തലിനെ തുടർന്നാണ് ഈ തെരഞ്ഞെടുപ്പ്. 1930ൽ കാനഡയിലെ ഹാമിൽട്ടണിൽ നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ 100 വർഷം അടയാളപ്പെടുത്തുന്ന 2030 സിഡബ്ല്യുജി ഒരു ചരിത്ര നാഴികക്കല്ലായിരിക്കും.
കോമൺവെൽത്തിലെ 74 ടീമുകളെ സ്വാഗതം ചെയ്യുന്നതിനായി ഗ്ലാസ്‌ഗോ 2026ലേക്ക് പോകുന്നുവെന്ന് കോമൺവെൽത്ത് സ്‌പോർട്‌സ് പ്രസിഡന്റ് ഡോ. ഡൊണാൾഡ് റുകരെ പറഞ്ഞു.
ഈ തീരുമാനത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷകൂടിയായ പി.ടി. ഉഷ എംപി വലിയ ആഹ്ലാദം അറിയിച്ചു.
















