വാഷിംഗ്ടണ്‍: ജോ ബൈഡൻ ഭരണകൂടത്തിന്റെ കാലത്തു അഭയാർഥികളായി എത്തിയ ഏതാണ്ട് 235,000 പേർക്ക് ഗ്രീൻ കാർഡുകൾ നിഷേധിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. മാധ്യമങ്ങൾക്കു എത്തിച്ച ഉത്തരവനുസരിച്ചു യുദ്ധവും പീഡനവും മറ്റും ഭയന്ന് ഓടിപ്പോന്ന അഭയാർഥികൾ കൃത്യമായ പരിശോധനകൾക്കു വിധേയരായിട്ടില്ല എന്നാണ് ഭരണകൂടത്തിന്റെ കാഴ്ചപ്പാട്.
2021 ജനുവരി 20നു ബൈഡൻ അധികാരമേറ്റ ശേഷം 2025 ഫെബ്രുവരി 20 വരെ യുഎസിൽ പ്രവേശിച്ച എല്ലാ അഭയാർഥികളെയും വീണ്ടും ഇന്റർവ്യൂ ചെയ്യുമെന്നു വെള്ളിയാഴ്‌ച്ച യുഎസ് സി ഐ എസ് ഡയറക്‌ടർ ജോസഫ് എഡ്‌ലോ ഒപ്പുവച്ച മെമ്മോയിൽ പറയുന്നു. അതിൽ ഉൾപ്പെടുന്ന വ്യക്തികളുടെ പട്ടിക മൂന്നു മാസത്തിനകം തയാറാക്കും.
ഈ കാലഘട്ടത്തിൽ വന്ന എല്ലാവരുടെയും ഗ്രീൻ കാർഡ് അപേക്ഷകളും മരവിപ്പിക്കുന്നു.
അഭയാർഥികൾ യുഎസിൽ എത്തി ഒരു വർഷം കഴിഞ്ഞു ഗ്രീൻ കാർഡിന് അപേക്ഷിക്കണം എന്നാണ് നിയമം. അതു കഴിഞ്ഞു അഞ്ചു വർഷം കഴിഞ്ഞാണ് പൗരത്വത്തിനു അപേക്ഷിക്കുക.
എഡ്‌ലോയുടെ മെമ്മോയിലെ നിർദേശങ്ങൾ ഇവയാണ്:
ഒന്ന്: 2021 ജനുവരി 20നും 2025 ഫെബ്രുവരി 20നും ഇടയിൽ എത്തിയ എല്ലാ അഭയാർഥികളുടെയും ഫോം I-485 ഗ്രീൻ കാർഡ് അപേക്ഷകൾ മരവിപ്പിക്കുക.
രണ്ട്: ആ കാലഘട്ടത്തിൽ വന്ന എല്ലാ അഭയാർഥികളെയും വീണ്ടും ഇന്റർവ്യൂ ചെയ്യുക.
മൂന്ന്: സ്ത്രീകൾ, കുട്ടികൾ എന്നിവർ ഉൾപ്പെടെ അഭയാർഥി കുടുംബങ്ങളിലെ എല്ലാ അംഗങ്ങളെയും വീണ്ടും ഇന്റർവ്യൂ ചെയ്യുക.
നാല്: പ്രവേശനം അനുവദിച്ച സമയത്തു ഇവരെല്ലാം അഭയാർഥികൾ എന്ന നിർവചനത്തിൽ പെടാൻ യോഗ്യരായിരുന്നോ എന്നു വീണ്ടും പരിശോധിക്കുക.
അഭയാർഥി പദവി അവസാനിപ്പിക്കാൻ യുഎസ് സി ഐ എസിനു അധികാരമുണ്ടെന്നു മെമ്മോയിൽ വ്യക്തമാക്കുന്നു. അംഗീകരിച്ച ഗ്രീൻ കാർഡുകൾ പോലും റദ്ദാക്കാം. അതിനു നേരിട്ട് അപ്പീൽ നൽകാനാവില്ല. എന്നാൽ പുറത്താക്കലിനെ ഇമിഗ്രെഷൻ കോടതിയിൽ ചോദ്യം ചെയ്യാം.
വീണ്ടും ഇന്റർവ്യൂ നടത്താൻ 90 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഗ്രീൻ കാർഡ് അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നത് മറ്റൊരു ഉത്തരവ് വരെ മരവിപ്പിച്ചിട്ടുണ്ട്.
നടപടികളിൽ നിന്ന് ഒഴിവ് നൽകാൻ ഡയറക്റ്റർക്കോ ഡെപ്യൂട്ടി ഡയറക്റ്റർക്കോ മാത്രമേ അധികാരമുള്ളൂ.
അഭയാർഥികൾ ദേശരക്ഷയ്‌ക്കു യാതൊരു ഭീഷണിയും ഉയർത്തുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
2021 ഒക്ടോബറിനും 2024 സെപ്റ്റംബറിനും ഇടയിൽ ബൈഡൻ ഭരണകൂടം 185,640 അഭയാർഥികൾക്കു പ്രവേശനം നൽകിയെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഏതാണ്ട് 100,000 പേർ വന്നത് കോംഗോ, സിറിയ, അഫ്ഘാനിസ്ഥാൻ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നാണ്.
കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണിതെന്നു അഭയാർഥി സംഘടനകൾ ആരോപിച്ചു.
















