തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർത്ഥികളാണ് ക്യു ആർ കോഡ് ഉപയോഗിച്ചുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കൊടുങ്ങാനൂരിലെ സ്ഥാനാർത്ഥി വി വി രാജേഷിന്റെയും കവടിയാർ സ്ഥാനാർത്ഥി എസ് മധുസുദനൻ നായരുടെയും വോട്ടേർസ് സ്ലിപ്പ് ഹൈടെക്കാണ്. ഈ സ്ലിപ്പിൽ പുതുമയാർന്ന ചില പ്രത്യേകതകൾ കൂടിയുണ്ട്. തിരുവനന്തപുരം കോർപറേഷനിലെ എല്ലാ ബിജെപി സ്ഥാനാർത്ഥികളുടെയും വോട്ടേഴ്സ് സ്ലിപ്പ് ഈ രീതിയിൽ പുറത്തിറക്കാനാണ് തീരുമാനം.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഹൈടെക്ക് സ്ലിപ്പ് പുറത്തിറക്കിയത്. വോട്ടർ സ്ലിപ്പിൽ രണ്ട് ക്യു ആർ കോഡുകളാണുള്ളത്. ഇതിൽ താമര അടയാളത്തിന് താഴെയുള്ള കോഡ് സ്കാൻ ചെയ്താൽ 30 സെക്കന്റ് ദൈർഘ്യമുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് സന്ദേശം കാണാം. തൊട്ടടുത്തുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്താൽ പോളിങ് സ്റ്റേഷന്റെ ഗൂഗിള്‍ മാപ്പ് ലൊക്കേഷൻ ലഭിക്കും.
ബിജെപിക്ക് കോർപറേഷൻ ഭരണം കിട്ടിയാൽ ലോകത്ത് നിലവിലുള്ള എല്ലാ സാങ്കേതിക വിദ്യയും ജനനന്മയ്‌ക്കായി ബിജെപി ഉപയോഗപ്പെടുത്തുമെന്നും അതിനുള്ള തുടക്കമാണിതെന്നും കൊടുങ്ങാനൂരിലെ ബിജെപി സ്ഥാനാർത്ഥി വി വി രാജേഷ് പറഞ്ഞു. വികസനത്തിലേക്കുള്ള ബോഡിങ് പാസായി ഇതിനെ കാണാം. സാങ്കേതിക വിദ്യ ഇത്ര വളർന്നിട്ടും പന്നിക്ക് കൊടുത്തുകൊണ്ട് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് സിപിഎം മേയർ പറയുന്നത്. എന്നാൽ സാങ്കേതിക വിദ്യയുടെ സഹായത്തടെ ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടപ്പാക്കാനാണ് ബിജെപി തയാറെടുക്കുന്നതെന്നും വി വി രാജേഷ് പറഞ്ഞു.
















