കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 56 കിലോ കഞ്ചാവ് പിടികൂടി. റെയിൽവേ ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. ടാറ്റ നഗര്‍ എക്‌സ്പ്രസിലെ ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് ട്രെയിന്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. കരാര്‍ ജീവനക്കാരനായ ബംഗാൾ സ്വദേശി സുഖലാല്‍ വിജയവാഡയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. ഇയാൾക്കു പുറമേ കഞ്ചാവ് കൈപ്പറ്റാനെത്തിയ സനൂപ്, ദീപക് എന്നീ മലയാളികളാണ് കസ്റ്റഡിയിലായിട്ടുള്ളത്.
റെയിൽ വേ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. റെയിൽ വേയിലെ കരാർ ജീവനക്കാർ ഇത്തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് നേരത്തെ തന്നെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇത്തരം ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് ഇല്ല. ഇവരാണ് റെയിൽ വേയിലെ ഹൗസ് കീപ്പിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നത്. ഇങ്ങനെ ജോലി ചെയ്യുന്ന ആളാണ് സുഖ് ലാൽ.
ഒഡീഷയിൽ നിന്നും കഞ്ചാവ് കേരളത്തിൽ എത്തിക്കുന്നതിൽ ഇടനിലക്കാരനാണ് സുഖ് ലാൽ.
















