തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്ന് തന്ത്രിമാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മൊഴി നൽകി. സ്വർണ പാളികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞ പ്രകാരമാണെന്നും തന്ത്രിമാർ എസ്.ഐ.ടി. ഓഫീസിലെത്തി അറിയിച്ചു.
സ്വർണ പാളികൾ സംബന്ധിച്ച കാര്യങ്ങളിൽ അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ, ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് തന്ത്രിമാർ മൊഴിയിൽ വ്യക്തമാക്കി. “ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്ത്രിമാരുടെ ചുമതല. മറ്റ് ഭരണപരമായ കാര്യങ്ങൾ ഉദ്യോഗസ്ഥരാണ് തീരുമാനിച്ചിരുന്നത്,” തന്ത്രിമാർ മൊഴി നൽകി.
കേസിലെ പ്രതികളിലൊരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തങ്ങള്‍ക്ക് അറിയാമായിരുന്നു എന്നും തന്ത്രിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. 2008 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല സന്നിധാനത്ത് കീഴ്ശാന്തിയായി ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ പരിചയം. ഇങ്ങനെയുള്ള ആളാണെന്നൊന്നും അറിയില്ലായിരുന്നു എന്നും തന്ത്രിമാര്‍ പ്രതികരിച്ചു.














