പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ പാർട്ടി ഉടൻ നടപടിയെടുക്കില്ലെന്ന് റിപ്പോർട്ട്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച ശേഷമേ പത്മകുമാറിനെതിരേ നടപടി കൈക്കൊള്ളൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഗോവിന്ദൻ നിലപാട് അറിയിച്ചത്. നിലവിൽ ജില്ലാകമ്മിറ്റി അംഗമാണ് പത്മകുമാർ.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പത്മകുമാറിനെതിരേ പെട്ടെന്ന് നടപടിയെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. ഈ ഘട്ടത്തില്‍ പത്മകുമാറിനെ തള്ളിപ്പറഞ്ഞാല്‍, പാര്‍ട്ടിതന്നെ പത്മകുമാറിനെ കുറ്റക്കാരനായി കാണുന്നു എന്ന പ്രതീതി ജനങ്ങള്‍ക്കിടയിലുണ്ടാക്കും. ഇത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും എൽ.ഡി.എഫിനും തിരിച്ചടിയാവാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി എടുക്കാൻ കുറ്റപത്രം സമര്‍പ്പിക്കുംവരെ കാത്തിരിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തല്‍.
പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ല എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. എൻ. വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ചശേഷം നടപടി ഉണ്ടാകുമെന്നാണ് അദ്ദേഹം ജില്ലാകമ്മിറ്റിയിൽ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.
















