മാവേലിക്കര: പതിറ്റാണ്ടുകളായി മാവേലിക്കര നഗരസഭ ഭരിക്കുന്ന ഇടതും വലതും ചേര്‍ന്ന് നടത്തിയ കോടികളുടെ അഴിമതികള്‍ പുറത്തുവിട്ട് ബിജെപി. മാവേലിക്കര ബുദ്ധ ജങ്ഷനില്‍ സംഘടിപ്പിച്ച ജനകീയ കോടതി പരിപാടിയിലൂടെയാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തിയ മാവേലിക്കര നഗരസഭയിലെ കോടികളുടെ അഴിമതികള്‍ ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി പുറത്തുവിട്ടത്.
അഴിമതി ഭരണത്തിലൂടെ കോടികളാണ് നഗരസഭയ്‌ക്ക് നഷ്ടമായതെന്നും മാവേലിക്കര ‘അഴിമതിക്കര’യായെന്നും സന്ദീപ് പറഞ്ഞു. രാജ്യ വികസനത്തിനൊപ്പം മാവേലിക്കര നഗരത്തിന്റെയും വികസനം യാഥാര്‍ഥ്യമാക്കാന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ഇപ്പോള്‍ പുറത്തുവന്നത് അഴിമതിയുടെ ചെറുകണിക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
2020-21-ല്‍ അംഗീകാരം കിട്ടിയ പദ്ധതികള്‍-248, ആകെ തുക 14,15,98,164, നടപ്പാക്കിയ പദ്ധതികള്‍-123, തുക-8,45,55,663, പാഴാക്കിയത്-5,70,42,501. വാടക കുടിശിക ഈടാക്കാനുള്ളത്-10,24,126, റവന്യു കമ്മി-2.25 കോടി, വന്‍കിടക്കാരില്‍ നിന്ന് കിട്ടേണ്ട വൈദ്യുതി, വെള്ളം, കെട്ടിട നികുതി ഇവ പരിച്ചെടുക്കാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.2023-24ല്‍ 195 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു (12,07,93,679രൂപ), നടപ്പാക്കിയത് 73 പദ്ധതി. 37 ശതമാനം മാത്രം (4,50,86,811 രൂപ), പാഴാക്കിയ പദ്ധതികള്‍ 117.
2010ല്‍ 9.5 ലക്ഷം രൂപ മുടക്കി നിര്‍മിച്ച അറവുശാല ആധുനികവത്ക്കരിക്കാനായുള്ള പദ്ധതിയെ 2020-21ലെ ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അറവുശാല പ്രവര്‍ത്തന രഹിതം. വിശപ്പ് രഹിത കേരളം പദ്ധതിയുടെ പേരിലുള്ള ജനകീയ ഹോട്ടല്‍ കടലാസില്‍ മാത്രം. പണം അനുവദിച്ചെങ്കിലും ഹോട്ടല്‍ തുടങ്ങിയില്ല. കിടപ്പു രോഗികള്‍ക്ക് മരുന്നില്ല. തുടങ്ങി നിരവധി പദ്ധതികളിലും അഴിമിതിയും ക്രമക്കേടുമാണ് പുറത്തുവന്നത്.
















