കൊച്ചി: 7000 കോടി രൂപ ചെലവില്‍ കൊച്ചിയിലെ കപ്പല്‍ ശാലയില്‍ (കൊച്ചിന്‍ ഷിപ് യാര്‍ഡ്) നിര്‍മ്മിച്ച്, പുതുതായി ഇന്ത്യ പുറത്തിറക്കിയ ഐഎൻഎസ് മാഹി എന്ന യുദ്ധക്കപ്പലിന്റെ ഏറ്റവും വലിയ സവിശേഷത ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ ദഹിപ്പിക്കാനുള്ള അതിന്റെ ഫയര്‍ പവറാണ്. ഒട്ടേറെ സവിശേഷതകള്‍ ഉള്ള ഈ യുദ്ധക്കപ്പലില്‍ ഫയര്‍ പവര്‍, സ്റ്റെല്‍ത്ത് , മൊബിലിറ്റി എന്നിവ കൃത്യതയോടെ സംയോജിപ്പിച്ചിരിക്കുന്നു. തിങ്കളാഴ്ചയാണ് ഈ ഐഎന്‍എസ് മാഹി കമ്മീഷന്‍ ചെയ്തത്.
ഐഎന്‍എസ് മാഹിയ്‌ക്ക് ഫയര്‍ പവര്‍ നല്‍കാന്‍ നാല് ആയുധങ്ങള്‍
പ്രതിരോധ ഗവേഷണ സ്ഥാപമായ ഡിആർഡിഒ വികസിപ്പിച്ചെടുത്തതാണ് ഐഎന്‍എസ് മാഹി. ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ പാകത്തില്‍ ഒന്നല്ല, നാല് ആയുധങ്ങളാണ് ഈ യുദ്ധക്കപ്പിന്റെ ശരീരത്തില്‍ വിന്യസിച്ചിരിക്കുന്നത്.
ആന്‍റി സബ്മറൈൻ റോക്കറ്റ് ലോഞ്ചര്‍
ഇതില്‍ പ്രധാനം ഐആർഎൽ ആന്‍റി സബ്മറൈൻ റോക്കറ്റ് ലോഞ്ചറാണ്. ഇത് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ പ്രത്യേകം വികസിപ്പിച്ചതാണ്. 44 സെക്കന്‍റില്‍ 77 റോക്കറ്റുകള്‍ വരെ ശത്രുമുങ്ങിക്കപ്പലിലേക്ക് അയയ്‌ക്കാന്‍ ഇതിന് സാധിക്കും.
30 എംഎം നേവൽ സർഫസ് ഗണ്‍
30 എംഎം നേവൽ സർഫസ് ഗണ്ണാണ് മറ്റൊരു അപകടകാരിയായ ആക്രമണകാരി.ആധുനികമായ ഇലക്ട്രോ ഓപറ്റിക്കല്‍ ഫയര്‍ കണ്‍ട്രോള്‍ സംവിധാനമുള്ളതിനാല്‍ സ്പീഡ് ബോട്ടുകളെ വരെ അതിവേഗം ആക്രമിച്ച് ദഹിപ്പിക്കാന്‍ ഇതിന് കഴിയും. ഏത് കാലാവസ്ഥയിലും രാത്രിയായാലും പകലായാലും ഈ നേവല്‍ സര്‍ഫസ് ഗണ്‍ കൃത്യതയോടെ പ്രവര്‍ത്തിപ്പിക്കാന്‍ ഇതിലെ ഇലക്ട്രോ ഓപറ്റിക്കല്‍ ഫയര്‍ കണ്‍ട്രോള്‍ സംവിധാനത്തിന് സാധിക്കും. അതിവേഗം കുതിക്കുന്ന ശത്രുവിന്റെ സ്പീഡ് ബോട്ടുകളെയും മറ്റും നശിപ്പിക്കാന്‍ 30 എംഎം നേവൽ സർഫസ് ഗണ്ണിന് സാധിക്കുമെന്നതാണ് പ്രത്യേകത.
ട്രിപ്പിൾ ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോ ലോഞ്ചര്‍
ഭാരം കുറഞ്ഞ ടോര്‍പിഡോകളെ ശത്രുഅന്തര്‍വാഹിനികള്‍ക്ക് നേരെ അയയ്‌ക്കാന്‍ ശേഷിയുള്ള ആയുധമാണ് ട്രിപ്പിൾ ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോ ലോഞ്ചര്‍. കപ്പലില്‍ ഘടിപ്പിക്കുന്ന മൂന്ന് ട്യൂബുകളോട് കൂടിയ ഈ സംവിധാനം ശത്രുമുങ്ങിക്കപ്പലുകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാക്കിയവയാണ്. ഒരേ സമയം നിരവധി ടോര്‍പിഡോകള്‍ അയയ്‌ക്കാന്‍ ഇതിന് ശേഷിയുണ്ട്.
12.7 എംഎം മെഷീന്‍ ഗണ്‍
കപ്പലിൽ സജ്ജീകരിച്ചിരിക്കുന്ന മറ്റൊരു ആയുധമാണ് നേറ്റോയുടെ നിലവാരത്തിലുള്ള 12.7 എംഎം മെഷീന്‍ ഗണ്‍ ആണ് 12.7 എംഎം സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾഡ് ഗൺ ഈ ഗണ്ണിലെ സ്റ്റെബിലൈസേഷനും റിമോട്ട് കണ്‍ട്രോളും ശത്രുവിന്റെ ചീറിപ്പായുന്ന ബോട്ടുകളെ കൃത്യതയോടെ ലക്ഷ്യംവെയ്‌ക്കാന്‍ ഈ മെഷീന്‍ ഗണ്ണിനെ പ്രാപ്തമാക്കുന്നു.
നാവികസേനയുടെ കണ്ണും കാതുമാകാൻ ‘ഐഎൻഎസ് മാഹിയക്ക് സാധിക്കും എന്നതില്‍ സംശയമില്ല. ഇതിലെ 80 ശതമാനം ഭാഗങ്ങളും തദ്ദേശീയമായി നിർമിച്ചതിനാല്‍ ഇതിനെ ഒരു ആത്മനിര്‍ഭര്‍ ഭാരത് യുദ്ധക്കപ്പലായി കണക്കാക്കാം. 7000 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്.
നിശ്ശബ്ദനിരീക്ഷണത്തിന് നൂതന സോണാര്‍ സംവിധാനം
നൂതന സോണാർ സിസ്റ്റം ‘മാഹി’ എന്ന യുദ്ധക്കപ്പലിന്റെ സവിശേഷതയാണ്. കടലിനടിയില്‍ ശബ്ദമില്ലാതെ നിരീക്ഷണം നടത്താൻ ഇവ സഹായിക്കും. നാവികസേനയുടെ കണ്ണും കാതും ആയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിലൂടെ ശത്രു അന്തർവാഹിനികളെ തിരയാനും കൃത്യമായി ട്രാക്ക് ചെയ്യാനും കഴിയും. കപ്പലിന്റെ കീഴ്ഭാഗത്താണ് സോണാർ സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്.
78 മീറ്റര്‍ നീളം, 14നോട്സ് വേഗത…
78 മീറ്ററാണ് യുദ്ധക്കപ്പലിന്റെ നീളം. മണിക്കൂറില്‍ 14 നോട്ടിക്കൽ വേഗതയിൽ (മണിക്കൂറില്‍ 25.9 കിലോമീറ്റര്‍) ഒറ്റയടിക്ക് 1,800 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാൻ കഴിയും. ‘മാഹി’യിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന രണ്ട് ബോട്ടുകളുണ്ട്. 7 ഓഫീസർമാരും 50 നാവികരും ഉൾപ്പെടെ കപ്പലിൽ ആകെ 57 ജീവനക്കാരുണ്ട്. ഇന്ത്യയുടെ ത്രിവര്‍ണ്ണപ്പതാക അഭിമാനത്തോടെ പാറിക്കണമെന്ന് ജീവനക്കാരോട് ജനറല്‍ ദ്വിവേദി പറഞ്ഞു. ഒരു യുദ്ധക്കപ്പലിന്റെ കരുത്ത് അതിനെ പ്രവര്‍ത്തിപ്പിക്കുന്ന സെയിലര്‍മാരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ഐഎന്‍എസ് മാഹിയുടെ ചിഹ്നത്തിൽ കളരി മുറയിൽ ശത്രുക്കളെ ചുഴറ്റി വീഴ്‌ത്തുന്ന ‘ഉറുമി’ യും ഇടം പിടിച്ചിട്ടുണ്ട്. ചടുലത, കൃത്യത, എന്നിവയുടെ പ്രതീകമായാണ് ഉറുമിയെ .ഐഎന്‍എസ് മാഹിയുടെ ലോഗോയില്‍ ചേര്‍ത്തിരിക്കുന്നത്.
















