തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപ – ലക്ഷദീപ മഹോത്സവത്തിന്റെ ഭാഗമായുള്ള 56 ദിവസത്തെ വൈദിക ചടങ്ങുകൾക്ക് നവംബർ 20-ന് തുടക്കമാകും. ആറു വർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മുറജപം-ലക്ഷദീപം മഹോത്സവം 2026 ജനുവരി 14-ന് ലക്ഷദീപത്തോടെയാകും സമാപിക്കുകയെന്നും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുറജപത്തിന്റെ ആദ്യ ദിവസത്തെ ചടങ്ങിൽ ‘വന്ദേ പത്മനാഭം’ എന്ന പരിപാടിയോടനുബന്ധിച്ച് തെലുങ്ക് ചലച്ചിത്ര താരം റാണാ ദുഗപതി പങ്കെടുക്കും. അനിഴം തിരുനാൾ മാർത്താണ്ഡവർമയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് മുറജപത്തിന് തുടക്കം കുറിച്ചത്. അടുത്ത ലക്ഷദീപം 2031-ൽ ആയിരിക്കും.
ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നവംബർ 19-ന് രാവിലെ 4:30-നും 5:00-നും ഇടയിൽ വേദ മണ്ഡപം സ്ഥാപിക്കും. നവംബർ 20-ന് പുലർച്ചെ 4:00 മുതൽ 5:00 വരെ വേദമന്ത്ര പാരായണത്തോടെയാണ് മുറജപം ആരംഭിക്കുന്നത്. വേദ മന്ത്ര പാരായണമാണ് മുറജപത്തിലെ പ്രധാന ചടങ്ങ്. 7 ദിവസത്തെ മന്ത്രജപം ഉൾക്കൊള്ളുന്നതാണ് ഒരു ‘മുറ’. ഇത്തരത്തിൽ എട്ട് മുറകൾ ചേർന്നാണ് 56 ദിവസത്തെ മുറജപം പൂർത്തിയാകുന്നത്.
മുറജപം-ലക്ഷദീപം മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രം അധികൃതർ 12 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. നവംബർ 27 മുതൽ ജനുവരി 7 വരെയുള്ള ദിവസങ്ങളിൽ ഓരോ മുറയ്‌ക്കനുസരിച്ചുള്ള പ്രത്യേക പൂജാദികാര്യങ്ങൾ ഉണ്ടാകും. ഡിസംബർ 5-ന് അഞ്ചാമത്തെ മുറശ്രീബലി നടക്കും. കൂടാതെ, വേദങ്ങളെക്കുറിച്ച് സെമിനാറുകൾ നടത്തും. 10,000-ത്തോളം ഭക്തർ ഈ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ക്ഷേത്രത്തിന് പുറത്ത് എൽ ഇ ഡി വാൾ സ്ഥാപിച്ചിട്ടുണ്ട്.
ട്രെയിനിൽ അഡിഷണൽ കോച്ചിന് വേണ്ടി റെയിൽവേയ്‌ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ചടങ്ങുകളുമായി ബന്ധപ്പെട്ട് 6 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ലക്ഷദീപത്തിന് ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാക്കും. 15,000 പേർക്കാണ് മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ദിവസേന പ്രവേശനമുണ്ടാവുകയെന്നും ഭരണസമിതി വിശദീകരിച്ചു. ഭാവിയിൽ കുംഭമേള പോലെ വലിയ ഉത്സവമായി മുറജപ ലക്ഷദീപ മഹോത്സവത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ മഹേഷ്, സംസ്ഥാന സർക്കാർ പ്രതിനിധിയായ അഡ്വ. വേലപ്പൻ നായർ, ഭരണ സമിതി അംഗങ്ങളായ കരമന ജയൻ, ആദിത്യ വർമ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
















