കോട്ടയം: ശബരിമലയിൽ അതി ഭീകരമായ മനുഷ്യാവകാശ ലംഘനമാണ് നടാക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തീർത്ഥാടകരോട് ഈ സർക്കാർ കടുത്ത അവഗണനയും ക്രൂരതയുമാണ് കാട്ടുന്നത്. തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് വലയുന്നു.കൊച്ചുകുട്ടികളും പ്രായം ചെന്നവരും കുടിവെള്ളം കിട്ടാതെ നിലവിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പമ്പയിലും സന്നിധാനത്തും വിരിവയ്‌ക്കാനുള്ള സൗകര്യമില്ല, പമ്പയിൽ ബലിതർപ്പണത്തിനും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാർ ജയകുമാറിനെ പ്രസിഡൻ്റാക്കി ആളുകളുടെ കണ്ണിൽ പൊടിയിട്ടു. പത്മകുമാറിനെ തൊടാൻ തയ്യാറാകുന്നില്ല . ഇയാൾ ഇപ്പോഴും കറങ്ങി നടക്കുന്നുവെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
തെരഞ്ഞടുപ്പിൽ സംസ്ഥാനത്ത് ബിജെപി വലിയ നേട്ടം ഉണ്ടാക്കും. ക്രൈസ്‌തവ ജനസംഖ്യ അനുസരിച്ച് അതാത് പ്രദേശങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഭൂരിപക്ഷ സമുദായത്തിന് തന്നെ ആണ് കൂടുതൽ സീറ്റ് നൽകിയത്. അതാണ് ബിജെപിയുടെ ഐഡന്റിറ്റി. സ്ഥാനാർഥി പട്ടികയിൽ എല്ലാവർക്കും സ്ഥിരമായി സീറ്റ് കൊടുക്കാൻ ആകില്ല. പ്രമീളക്ക് സീറ്റ് നൽകിയപ്പോഴും മറ്റ് ചിലര് പരാതി പറഞ്ഞിരുന്നു. പാലക്കാട് LDF ഉം UDF ഉം ശക്തി അല്ല. തർക്കങ്ങൾ തിരഞ്ഞെടുപ്പിൽ ബിജെപിയെ ബാധിക്കില്ല.
പ്രവർത്തകർ ആത്മഹത്യ ചെയ്യുന്നത് വിഷമം ഉണ്ടാക്കുന്ന കാര്യം. കോൺഗ്രസിലും സിപിഎമ്മിലും എല്ലാം നടക്കുന്നുണ്ട്. ഇത് പക്ഷെ തമസ്കരിക്കാൻ ആണ് ശ്രമം. ബിജെപിയിൽ വലിയ എന്തോ പ്രശ്നം ഉണ്ടെന്ന് വരുത്താൻ ആണ് ശ്രമമെന്നും സുരേന്ദ്രൻ വിമർശിച്ചു.
കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ ഹൈക്കോടതി വിമർശനത്തിലും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് നേതാവ് പ്രതിയായിട്ടും മുഖ്യമന്ത്രി കേസ് തേച്ച് മായിച്ചു കളയാൻ ശ്രമിക്കുന്നു. പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാര് തയ്യാറാകുന്നില്ല. ചന്ദ്രശേഖരൻ കോൺഗ്രസിന്റെ പ്രമുഖ നേതാവാണ്. ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസിൽ പിണറായി വിജയന് എന്താണ് കാര്യം. ഇങ്ങനെ ധാരണ ഉണ്ടാക്കുകയാണെങ്കിൽ എന്തിനാണ് രണ്ടു മുന്നണിയായി മത്സരിക്കുന്നത്.
















