ഇൻഡോർ : കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്കയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ റോബർട്ട് വാദ്ര തിങ്കളാഴ്ച ഓംകാരേശ്വറിൽ എത്തി. നർമ്മദാ നദിയിലെ ബ്രഹ്മപുരി ഘട്ടിൽ വാദ്ര ആദ്യം ആചാരപരമായ ആരാധന നടത്തി. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും വേണ്ടിയാണ് താൻ പ്രർത്ഥിച്ചതെന്ന് വാദ്ര പറഞ്ഞു. തുടർന്ന് നർമ്മദാ നദിയെ ആരാധിച്ചതിന് ശേഷം ആരതിയും നടത്തി.
പൂജയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ റോബർട്ട് വാദ്ര രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. കോൺഗ്രസിന്റെ പരാജയത്തെ പരാമർശിക്കാതെയായിരുന്നു വാദ്രയുടെ ആക്രോശങ്ങൾ. ബീഹാറിൽ സൃഷ്ടിച്ച തിരഞ്ഞെടുപ്പ് അന്തരീക്ഷവും വോട്ടിംഗ് പ്രക്രിയയെക്കുറിച്ച് ഉയർന്നുവരുന്ന ചോദ്യങ്ങളും ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടെന്ന് വാദ്ര പറഞ്ഞു.
ബീഹാർ തിരഞ്ഞെടുപ്പിനെ വിമർശിച്ച റോബർട്ട് വാദ്ര, ബിജെപി പൂർണമായും പണശക്തിയാൽ സ്വാധീനിക്കപ്പെട്ടതായി തോന്നുന്നു എന്ന് പറഞ്ഞു. ബീഹാറിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാൽ മാത്രമേ സത്യം പുറത്തുവരൂ എന്നും വാദ്ര പറഞ്ഞു. നിലവിലെ വോട്ടിംഗ് യന്ത്രം പതിനായിരക്കണക്കിന് രൂപ നൽകി വാങ്ങുകയാണ്. ഇത് ജനാധിപത്യത്തിന് അപമാനവും ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കാനുള്ള ബോധപൂർവമായ ശ്രമവുമാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ (ഇവിഎം) കുറിച്ചുള്ള പരാതികൾ രാജ്യത്തുടനീളം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും വാദ്ര പറഞ്ഞു.
ഈ സാഹചര്യത്തിൽ സുതാര്യതയുടെയും വിശ്വാസ്യതയുടെയും കോണിൽ നിന്ന് നോക്കുമ്പോൾ, ബാലറ്റ് പേപ്പറുകളാണ് ഏറ്റവും നല്ല ഓപ്ഷനെന്നും ബിജെപി ജനാധിപത്യത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും റോബർട്ട് ആരോപിച്ചു.
അതേ സമയം കോൺഗ്രസിന്റെ ദയനീയ പരാജയാത്തെക്കുറിച്ച് ഒരു വാക്ക് ഉരിയാടാൻ വാദ്ര തുനിഞ്ഞില്ലെന്നതാണ് കൗതുകം. ഏറെ കൊട്ടിഘോഷിച്ച് ഭാര്യ സഹോദരൻ നടത്തിയ പ്രചാരണങ്ങളും പ്രകടനങ്ങളും വെറും ആറ് സീറ്റിൽ ഒതുങ്ങിയത് ബീഹാറിൽ കണ്ടതാണ്. എന്നാൽ ഇതിനെ ഒന്നും പരാമർശിക്കാതെ കോൺഗ്രസിന്റെ സ്ഥിരം ന്യായീകരണ ശൈലിയുമായിട്ടാണ് വാദ്ര മാധ്യമങ്ങളോട് സംസാരിച്ചത്.
















