രാജ്യത്ത് വീണ്ടും സ്വജനപക്ഷപാതവും അഴിമതിയും അഹന്തയും നിറഞ്ഞ കുടുംബാധിപത്യം തിരിച്ചുകൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ മോഹമാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പിച്ചിച്ചീന്തിയിരിക്കുന്നത്. ബീഹാറില്‍ മഹാസഖ്യം ജയിക്കുമെന്നും, അത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ ജനാധിപത്യ സഖ്യത്തെയും അധികാരത്തിന് പുറത്താക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ആഗ്രഹിച്ചത്. എന്നാല്‍ കാലം വല്ലാതെ മാറിയിരിക്കുന്നു. കോണ്‍ഗ്രസിന് കുറേക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത് കേവലമായ തെരഞ്ഞെടുപ്പ് പരാജയമല്ലെന്നും, ആ പാര്‍ട്ടിതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയാനുള്ള ബുദ്ധി നേതാക്കള്‍ക്ക് കൈമോശം വന്നിരിക്കുന്നു. രാഹുലിലൂടെ നെഹ്‌റു കുടുംബത്തിന്റെ രാഷ്‌ട്രീയാധിപത്യം തിരിച്ചുപിടിക്കാനാവില്ലെന്ന് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു.
കോണ്‍ഗ്രസിന്റെ മാത്രമല്ല, ബീഹാര്‍ രാഷ്‌ട്രീയത്തിലൂടെ പാവങ്ങളുടെ രക്ഷകനായി ദേശീയ രാഷ്‌ട്രീയത്തില്‍ അവതരിച്ച ലാലു പ്രസാദ് യാദവിന്റെ കുടുംബ രാഷ്‌ട്രീയത്തെയും ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തകര്‍ത്തു. അഴിമതിയിലൂടെയും അക്രമങ്ങളിലൂടെയും ബീഹാറിനെ നശിപ്പിച്ച ഈ കുടുംബം രണ്ടു പതിറ്റാണ്ടോളമായി അധികാരത്തിന് പുറത്താണ്. അധികാര മോഹത്തില്‍ തന്റെ തനിപ്പകര്‍പ്പായ രണ്ടാമത്തെ മകന്‍ തേജസ്വി യാദവിനെ ഇക്കുറി മുഖ്യമന്ത്രിയായി വാഴിക്കാമെന്നാണ് ലാലുപ്രസാദ് കണക്കുകൂട്ടിയത്. എന്നാല്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും ലാലുവിന്റെ പാര്‍ട്ടി തോറ്റു. തേജസ്വി ഉള്‍പ്പെടെ കുറച്ചുപേര്‍ മാത്രമാണ് കഷ്ടിച്ച് ജയിച്ചുകയറിയത്. നെഹ്‌റു കുടുംബത്തെപ്പോലെ ലാലു കുടുംബത്തിനും ഇനിയൊരിക്കലും ബീഹാറില്‍ അധികാരത്തിലെത്താന്‍ കഴിയില്ല. അത്രയ്‌ക്ക് കനത്ത പരാജയമാണ് ആര്‍ജെഡിക്ക് ഏറ്റിരിക്കുന്നത്. അധികാരം ലഭിച്ചിരുന്നപ്പോഴൊക്കെ മുസ്ലിം രാഷ്‌ട്രീയമാണ് ലാലു പയറ്റിയിരുന്നത്. അയോധ്യയിലേക്ക് സീതാരാമരഥയാത്ര നടത്തിയ എല്‍.കെ. അദ്വാനിയെ സമസ്തിപൂരില്‍ തടഞ്ഞത് ഇതിന്റെ ഭാഗമായിരുന്നു. തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യമായാണ് ഈ സംഭവം ലാലു അവതരിപ്പിച്ചിരുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് വര്‍ഷങ്ങളോളം ജയില്‍വാസം അനുഭവിച്ചിട്ടും ബീഹാറിലെ പാവങ്ങളെ കബളിപ്പിച്ചും മുസ്ലിം പ്രിണനം നടത്തിയും അധികാരത്തില്‍ തിരിച്ചെത്താമെന്നാണ് ലാലു കുടുംബം കരുതിയത്. ആര്‍ജെഡി എന്ന കുടുംബ പാര്‍ട്ടിയെ നയിക്കുന്ന തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാം പഴങ്കഥയായിരിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലു പ്രസാദിന്റെ പാര്‍ട്ടി മാത്രമല്ല, കുടുംബവും തകര്‍ന്നിരിക്കുന്നു. പരാജയത്തെ തുടര്‍ന്ന് ലാലുവിന്റെ നാല് പെണ്‍മക്കളാണ് പാര്‍ട്ടി വിടുകയും, കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തത്. മൂത്തമകന്‍ തേജ്പ്രതാപ് നേരത്തെ തന്നെ പാര്‍ട്ടി വിടുകയും, ഈ തെരഞ്ഞെടുപ്പില്‍ സ്വന്തമായി മത്സരിക്കുകയും ചെയ്തിരുന്നു. അച്ഛന്റെ അധികാര മോഹത്തെ മക്കള്‍ തന്നെ തുറന്നുകാട്ടിയിരിക്കുന്നു. അഴിമതി കേസില്‍ രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍, ഭരണത്തെക്കുറിച്ച് യാതൊന്നും അറിയാത്ത ഭാര്യയെ മുഖ്യമന്ത്രിയായി വാഴിച്ച് അധികാരം നിയന്ത്രിച്ചിരുന്നയാളാണ് ലാലുപ്രസാദ്. ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ മകനെയും മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചത്. കുടുംബ കലഹത്തെ തുടര്‍ന്ന് ദുര്‍ബലനായ ലാലു തന്റെ പൈതൃകം ചോരയൊലിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ കണ്ടിരുന്നു. പുത്രന്മാരായ തേജ്പ്രതാപും തേജസ്വിയും പരസ്പരം വാളോങ്ങി നില്‍ക്കുകയായിരുന്നു. മൂത്ത മകന്‍ തേജ് വീട്ടില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. മുസ്ലിം പ്രീണനം മുഖമുദ്രയാക്കിയ ലാലുവിന്റെ കുടുംബത്തിന് സംഭവിക്കുന്നത് മുഗള്‍ രാജവംശത്തിന്റെ അതേ ഗതിയായത് ചരിത്രത്തിന്റെ മധുര പ്രതികാരമായി കണക്കാക്കാം.
ലാലു കുടുംബത്തിന്റെ തകര്‍ച്ച പുറമേക്ക് പ്രകടമായത് തേജ്പ്രതാപിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്. ചില അപ്രിയ സത്യങ്ങള്‍ പറഞ്ഞ തേജ് പ്രതാപിനെ ആറു വര്‍ഷത്തേക്ക് ആര്‍ജെഡിയില്‍ നിന്നു ലാലു പുറത്താക്കി. തേജിനെതിരെ മഹുവയില്‍ മത്സരിക്കുന്നയാള്‍ക്കുവേണ്ടി അച്ഛന്റെ പിന്തുണയോടെ തേജസ്വിപ്രചാരണത്തിനിറങ്ങി.
തേജും ഇതിന് തിരിച്ചടി നല്‍കി. തേജസ്വി മത്സരിച്ചിരുന്ന രാഘോപുരില്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തേജും പ്രചാരണത്തിനിറങ്ങി. താന്‍ അനീതിക്ക് ഇരയായ മകനാണെന്ന് സമ്മേളനങ്ങളില്‍ ഇയാള്‍ വിളിച്ചുപറഞ്ഞു.
ലാലു കുടുംബത്തിലെ കലഹം മഹാസഖ്യത്തെ ബാധിക്കുമെന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ എന്തുവന്നാലും അധികാരത്തില്‍ എത്തുമെന്ന് ലാലു അമിത ആത്മവിശ്വാസത്തിലായിരുന്നു. തങ്ങളെ ചൂഷണം ചെയ്ത് വളര്‍ന്ന ഈ കുടുംബത്തെ പാഠം പഠിപ്പിക്കണമെന്ന് ബീഹാറിലെ ജനങ്ങള്‍ തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് ഫലം കഠിനമായിരുന്നു. പാര്‍ട്ടിയുടെ പതിറ്റാണ്ടുകളായുള്ള അടിത്തറ തകര്‍ന്നു. ലാലു കുടുംബത്തിന്റെ തട്ടകമായ മഹുവയില്‍ ഇക്കുറി വന്‍ വിജയം നേടിയത് എന്‍ഡിഎയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ജനക്ഷേമ രാഷ്‌ട്രീയത്തിന് പകരം ‘ജംഗിള്‍ രാജ്’ തിരിച്ചുവരാന്‍ ബീഹാറിലെ ജനങ്ങള്‍ അനുവദിച്ചില്ല. ഇത് ചരിത്രപരമായ സന്ദേശമാണ്. രാഷ്‌ട്രീയത്തില്‍ കുടുംബാധിപത്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതും.
















