ന്യൂദല്‍ഹി: ത്രിശൂൽ സൈനികാഭ്യാസത്തിന്റെ ഭാഗമായി ബ്രഹ്മ ശിര എന്ന പേരിൽ റാൻ ഓഫ് കച്ചിലും സര്‍ ക്രീക്ക് മേഖലയിലും പാകിസ്ഥാന് താക്കീത് നല്‍കി ഇന്ത്യ. കര, കടൽ, വ്യോമ മേഖലകളിലെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുക വഴി സര്‍ ക്രീക്ക്, റാന്‍ ഓഫ് കച്ച് എന്നീ ഇടങ്ങളിലൂടെ ഇന്ത്യയിലേക്ക് കയറിവന്നാല്‍ കൈപൊള്ളുമെന്ന മറുപടിയാണ് ഇന്ത്യ ഇതിലൂടെ നല്‍കിയത്.
.ഭാരതീയ പൂരാണത്തില്‍ ഉള്ള ശക്തമായ ആയുധമാണ് ബ്രഹ്മശിര അസ്ത്രം. ഈ പ്രപഞ്ചത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് ബ്രഹ്മശിര. ബ്രഹ്മാവിന്റെ നാല് തലകളാണ് ബ്രഹ്മശിര അസ്ത്രത്തിന്റെ തലപ്പത്ത് എന്നാണ് വിശ്വാസം. അതിനാല്‍ ബ്രഹ്മാസ്ത്രത്തേക്കാള്‍ നാലിരട്ടി ശക്തി കൂടതലാണത്രെ ബ്രഹ്മശിരയ്‌ക്ക്. പാകിസ്ഥാനുള്ള താക്കീത് തന്നെയാണ് ഈ അഭ്യാസത്തിന് ബ്രഹ്മശിര എന്ന പേരിട്ടതിന് പിന്നില്‍.
ഗുജറാത്ത് സംസ്ഥാനത്തിനും പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയ്‌ക്കും ഇടയില്‍ ഉള്ള പ്രദേശമാണ് സര്‍ ക്രീക്ക് എന്ന കടലിടുക്ക്. ഈയിടെ സമാപിച്ച 12 ദിവസത്തെ കര,നാവിക, വ്യോമസേനകളുടെ യുദ്ധാഭ്യാസത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയില്‍ 100 കിലോമീറ്റര്‍ നീളത്തിലുള്ള ജലപാതയായ സര്‍ ക്രീക്ക് തന്നെയാണ്. തീരെ ആഴം കുറഞ്ഞ കടലിടുക്കാണിത്. എന്നിട്ടും ഇന്ത്യയുടെ നാവികക്കപ്പലുകള്‍ ഇതിലൂടെ യുദ്ധാവേശത്തോടെ മുന്നേറുന്ന കാഴ്ചയാണ് ബ്രഹ്മശിരയില്‍ കണ്ടത്. സര്‍ ക്രീക്കിനടത്തുള്ള ചതുപ്പ് ഭൂമിയാണ് റാണ്‍ ഓഫ് കച്ച്. ഈ ചതുപ്പുനിലത്തിലൂടെ ഇന്ത്യയുടെ കരസേന അതിവേഗമുന്നേറ്റങ്ങള്‍ നടത്തി. ഇതും ബ്രഹ്മശിരയുടെ ഭാഗമായിരുന്നു. പാകിസ്ഥാനിലെ വാര്‍ത്താമാധ്യമങ്ങളില്‍ ബ്രഹ്മശിര എന്ന പേരില്‍ ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങള്‍ നടത്തിയ ശക്തിപ്രകടനം ഭീതിജനകമാണെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൂന്ന് സേനയും യുദ്ധരംഗത്ത് എങ്ങിനെയാണ് സംയുക്തമായി മുന്നേറുന്നതെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞു. അതിവേഗത്തില്‍ രഹസ്യവിവരങ്ങള്‍ പരസ്പരം പങ്കുവെച്ച് മൂന്ന് സേനകളും മുന്നേറുന്നത് കണ്ട് പാകിസ്ഥാന്‍ ഞെട്ടി.
ഇലക്ട്രോണിക് യുദ്ധം, സൈബർ, ഡ്രോൺ, കൗണ്ടർ-ഡ്രോൺ പ്രവർത്തനങ്ങൾ, ഇൻ്റലിജൻസ്, സർവൈലൻസ്, റെക്കണൈസൻസ്, എയർ ഡിഫൻസ് കൺട്രോൾ, റിപ്പോർട്ടിങ് എന്നീ യുദ്ധത്തിലെ വിവിധ മേഖലകളില്‍ എങ്ങിനെ ഇന്ത്യയുടെ ത്രിസേനകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ബഹ്മ ശിര കാട്ടിക്കൊടുത്തു. കരയിലായാലും കടലിലായാലും ആകാശത്തായാലും ഇന്ത്യയ്‌ക്ക് തിരിച്ചടി നല്‍കാന്‍ മൂന്ന് സേനകളുടെയും സംയോജനനീക്കത്തിലൂടെ സാധിക്കുമെന്നാണ് ബ്രഹ്മശിര കാട്ടിക്കൊടുത്തത്. സര്‍ ക്രീക്ക് എന്ന പ്രദേശത്തെ തെരഞ്ഞെടുത്തതിന്റെ കാരണം ലളിതം. സര്‍ ക്രീക്ക് കേന്ദ്രീകരിച്ച് കുറച്ചുനാളുകളായി പാകിസ്ഥാന്‍ ചില ഗൂഢ സൈനികനീക്കങ്ങള്‍ നടത്തിയിരുന്നു. അത് വേണ്ട എന്നും ഇനിയും തുടര്‍ന്നാല്‍ ബ്രഹ്മോസുകള്‍ കണക്കുതീര്‍ക്കുമെന്നും പറയാതെ പറയുകയാണ് ത്രിശൂല്‍ എന്ന സൈനിക നീക്കത്തിന് പിന്നിലുള്ള ഇന്ത്യയുടെ ലക്ഷ്യം.
രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയിൽ ദക്ഷിണ കമാൻഡ് നേരത്തെ മാരുജ്വാല, അഖണ്ഡ് പ്രഹാർ എന്നീ പേരുകളില്‍ സൈനികാഭ്യാസപ്രകടനങ്ങല്‍ നടത്തിയിരുന്നു. യുദ്ധസമാനമായ സാഹചര്യങ്ങളിലെ ചെയ്യേണ്ട ആയുധ പ്രവർത്തനങ്ങള്‍ എന്തൊക്കെയെന്ന് കാണിച്ചു തരുന്ന പ്രകടനങ്ങളായിരുന്നു ഇവ. ഏത് സമയത്തും പാകിസ്ഥാനുമായി ഉണ്ടായേക്കാവുന്ന യുദ്ധത്തിന് ഇന്ത്യന്‍ സേന ഒരുങ്ങുന്നു എന്ന് തന്നെയാണ് മാരുജ്വാലയും അഖണ്ഡ് പ്രഹാറും കാണിച്ചുതന്നത്. കരസേന, നാവികസേന, വ്യോമസേന എന്നിവയ്‌ക്ക് പുറമെ ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ബിഎസ്എഫ് എന്നീ സേനാവിഭാഗങ്ങൾ സംയോജിച്ചാണ് അഭ്യാസ പ്രകടനം നടത്തിയത്.
















